Connect with us

Kerala

യുവതിയെ ബലംപ്രയോഗിച്ച് കാറില്‍ കടത്തിക്കൊണ്ട് പോയ് ലഹരിക്കടിപ്പെടുത്തി അപമാനിച്ചു; കൊടുംക്രിമിനല്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

പ്രതികളിലൊരാള്‍ ആടുമോഷണത്തിന് റിമാന്‍ഡില്‍ കഴിയുന്നു

Published

|

Last Updated

പത്തനംതിട്ട |  യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് കഞ്ചാവ് വലിപ്പിക്കുകയും, ശാരീരികമായി അപമാനിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കവര്‍ച്ച, ബലാത്സംഗം, പോക്സോ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കല്ലുപ്പാറ കടമാന്‍കുളം ചാമക്കുന്ന് കോളനിയില്‍ പ്രവീണ്‍ എന്ന് വിളിക്കുന്ന ബസലേല്‍ സി മാത്യു(37), തിരുവല്ല യമുനാ നഗര്‍ ദര്‍ശന ഭവനം വീട്ടില്‍ സ്റ്റോയി വര്‍ഗീസ്(30) എന്നിവരെയാണ് കീഴ്വായ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ മൂന്നിന് വൈകിട്ട് നാലോടെ കടമാങ്കുളം ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററിന് സമീപം റോഡില്‍ നിന്നാണ് യുവതിയെ ഒന്നാംപ്രതിയായ പ്രവീണ്‍ ബലം പ്രയോഗിച്ചു കാറില്‍ പിടിച്ചു കയറ്റി കൊണ്ടുപോയത്. പിന്‍സീറ്റിലിരുന്ന് ഇയാള്‍ വെള്ളക്കടലാസില്‍ പൊതിഞ്ഞ കഞ്ചാവെടുത്ത് യുവതിക്കുനേരെ നീട്ടി വലിക്കാന്‍ ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിച്ച് അപമാനിച്ചു. രണ്ടാം പ്രതി സ്റ്റോയി വര്‍ഗീസ് കയ്യിലിരുന്ന കത്തികാട്ടി ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിക്കുകയായിരുന്നു. ഇയാള്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. പ്രവീണനൊപ്പം യാത്ര പോയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വൈകിട്ട് ആറരയോടെ കല്ലൂപ്പാറ പ്രതിഭ ജങ്ഷനില്‍ യുവതിയെ ഇറക്കിവിടുകയായിരുന്നു.

പിറ്റേന്ന് വൈകിട്ട് ഇതേസമയം രണ്ടും മൂന്നും പ്രതികള്‍ കാറിലെത്തി കല്ലൂപ്പാറയില്‍ വച്ച് യുവതിയെ അസഭ്യം വിളിക്കുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെ പറ്റി ഈ മാസം ഏഴിന് കീഴ്വായ്പ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, പ്രതികള്‍ സഞ്ചരിച്ച കാറിനെപ്പറ്റി അന്വേഷിച്ചെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും കിട്ടിയിരുന്നില്ല. ഇതിനിടെയാണ് അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത, ആടുകളെ മോഷ്ടിച്ചുകടത്തിയ കേസില്‍ പിടികൂടിയ പ്രതി ഈ കേസിലെ രണ്ടാം പ്രതിയാണെന്ന വിവരം ലഭിച്ചത്. റിമാന്‍ഡില്‍ കഴിഞ്ഞുവരുന്ന പ്രതിയെ ഫോര്‍മല്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മൂന്നാം പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജമാക്കിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം വ്യാപകമാക്കിയ അന്വേഷണത്തിനൊടുവില്‍, ബസലേല്‍ സി മാത്യുവിനെ ഇയാളുടെ വീടിന് സമീപത്ത് നിന്നും ഉച്ചയോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. 2007 മുതല്‍ കീഴ്വായ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലും, തിരുവല്ല പോലീസ് സ്റ്റേഷനില്‍ എടുത്ത നാല് കേസുകളിലും, വെച്ചൂച്ചിറ, കോയിപ്രം, ചിങ്ങവനം നൂറനാട് എന്നീ സ്റ്റേഷനുകളിലെ ഓരോന്ന് വീതം കേസുകളിലും പ്രതിയാണ് ബസലേല്‍ സി മാത്യു. കൂടാതെ മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷനിലേത് കവര്‍ച്ചയ്ക്കും മോഷണത്തിനും പോക്സോ നിയമപ്രകാരമുള്ളതും, ബലാല്‍സംഗത്തിനും, മയക്കുമരുന്ന് കുട്ടികള്‍ക്ക് വില്‍ക്കാന്‍ കൈവശം വെച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും എടുത്ത കേസുകളാണ്. കഞ്ചാവ് കടത്തല്‍ ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ലഹളയുണ്ടാക്കല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് എടുത്തതാണ് തിരുവല്ലയിലെ കേസുകള്‍. സമാന സ്വഭാവം ഉള്ളതാണ് ബാക്കിയുള്ള കേസുകളും. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേല്‍നോട്ടത്തില്‍, കീഴ്വായ്പ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. എസ് ഐമാരായ സതീഷ് ശേഖര്‍, പി പി മനോജ് കുമാര്‍ തുടങ്ങിയവരടങ്ങിയ പ്രത്യേകസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Latest