Connect with us

Kerala

മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍, അത് ഉപേക്ഷിച്ചുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് വന്നത്; കാപ്പാ കേസ് പ്രതിക്ക് സ്വീകരണം ഒരുക്കിയതില്‍ വിശദീകരണവുമായി മന്ത്രി വീണ ജോര്‍ജ്

ശരണ്‍ ചന്ദ്രന്‍ നിലവില്‍ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞു എന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

Published

|

Last Updated

പത്തനംതിട്ട |  കുമ്പഴയില്‍ കാപ്പാ കേസ് പ്രതിയ്ക്ക് സിപിഎം സ്വീകരണം നല്‍കിയ ചടങ്ങ് വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വീണാ ജോര്‍ജ്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. പത്തനംതിട്ടയില്‍ കാപ്പ പ്രതി പാര്‍ട്ടിയിലേക്ക് വന്നത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ്. ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിച്ചവരാണ് പാര്‍ട്ടിയിലേക്ക് വന്നത്. വിശദമായ മറുപടി ഇക്കാര്യത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്.ഒരു ആശങ്കക്കും അടിസ്ഥാനമില്ല. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തമായിട്ടുള്ള കാര്യമാണിത്. മുമ്പ് തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടര്‍ന്നവര്‍, അത് ഉപേക്ഷിച്ചുകൊണ്ടാണ് പാര്‍ട്ടിയിലേക്ക് വന്നത്. അതുകൊണ്ടാണ് അവര്‍ ചെങ്കൊടി ഏന്താന്‍ തയ്യാറായി വന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിയിലേക്ക് വരുന്നതോടെ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാതാകുമോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.

അതേസമയം, സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തെത്തി. ശരണ്‍ ചന്ദ്രന്‍ നിലവില്‍ കാപ്പാ പ്രതിയല്ലെന്നും കാലാവധി കഴിഞ്ഞു എന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. ശരണിനെ നാടുകടത്തിയിട്ടില്ലെന്നും കാപ്പയില്‍ താക്കീത് നല്‍കിയിട്ടെയുള്ളുവെന്നും ആര്‍ എസ് എസിന് വേണ്ടി നടത്തിയ ആക്രമണങ്ങളിലാണ് പ്രതിയായതെന്നും ഉദയഭാനു വിശദീകരിച്ചു.

രാഷ്ട്രീയ കേസുകളില്‍ പെടുന്നവര്‍ക്കെതിരെ കാപ്പ ചുമത്തുന്നത് തെറ്റെന്നും പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞു.കേസ് എല്ലാവരുടെയും പേരിലുണ്ടെന്നും സ്ത്രീകളെ തല്ലിയ കേസ് ശരണിനെതിരെ രാഷ്ട്രീയപ്രേരിതമായി ചുമത്തിയതാണെന്നും ഉദയഭാനു ന്യായീകരിച്ചു.

കാപ്പാ കേസ് പ്രതിയായ മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനെയാണ് സിപിഎം വെള്ളിയാഴ്ച മാലയിട്ട് സ്വീകരിച്ചത്.സ്വീകരണ പരിപാടി മന്ത്രി വീണാ ജോര്‍ജ്ജ് ആണ് ഉദ്ഘാടനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പ്രതിക്ക് മാലയിട്ടു. കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനല്‍ കേസുകളിലെയും പ്രതിയാണ് ശരണ്‍ ചന്ദ്രന്‍. 60ഓളം പേരെ പാര്‍ട്ടിയിലേക്ക് ചേര്‍ത്ത പരിപാടിയിലാണ് ശരണ്‍ ചന്ദ്രന്‍ പങ്കെടുത്തത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരണ്‍ ചന്ദ്രന്‍ കഴിഞ്ഞ മാസം 23നാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്.ശരണടക്കം 60 ഓളം പേരെ കുമ്പഴ ഭാഗത്തുള്ള ഓഡിറ്റോറിയത്തില്‍ വച്ച് ആണ് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു.

കാപ്പാ കേസ് ചുമത്തിയ ശരണ്‍ ചന്ദ്രന്‍ തുടര്‍ന്നും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ നാടുകടത്തിയിരുന്നില്ല. ആ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ഇയാള്‍, വീണ്ടും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതോടെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. പിന്നീട് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്.ഇഡ്ഡലി എന്നാണ് ശരണ്‍ ചന്ദ്രന്റെ വിളിപ്പേര്. പാര്‍ട്ടിയുടെ നവമാധ്യമങ്ങളില്‍ അടക്കം ശരണ്‍ ചന്ദ്രന്റെ അഭിമുഖം പങ്കുവച്ച് വലിയ നേട്ടമായി സിപിഎം നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്നു.

 

Latest