Connect with us

Kerala

വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവം; മൂന്നുപേര്‍ പിടിയില്‍

തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

Published

|

Last Updated

പാലക്കാട്|വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. കൊഴിഞ്ഞാമ്പാറ സ്വദേശികളായ താജുദ്ദീന്‍, മനോജ് സബീര എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടക്കഞ്ചേരി പോലീസിന് പ്രതികളെ  പിടികൂടാന്‍ കഴിഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കും.

വടക്കഞ്ചേരിയിലെ ഓട്ടോ ഇലക്ട്രീഷ്യനായ നൗഷാദിനെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മൂന്നംഗ സംഘം നൗഷാദിനെ ആക്രമിക്കുകയും നിര്‍ത്തിയിട്ട വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയുമായിരുന്നു. നൗഷാദ് ഒച്ച വച്ചതോടെ പ്രദേശവാസികള്‍ എത്തിയെങ്കിലും സംഘം ഉടന്‍ ഇയാളുമായി കടന്നു കളഞ്ഞു. തുടര്‍ന്ന് വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

അന്ന് രാത്രി 11 മണിയോടെ മകന്റെ ഫോണിലേക്ക് നാഷാദിന്റെ ഫോണ്‍കോള്‍ എത്തി. തമിഴ്നാട് അതിര്‍ത്തിയായ നവക്കര ഭാഗത്താണുള്ളതെന്നും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണെന്നുമാണ് നൗഷാദ് അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ നവക്കരയില്‍ എത്തി. നൗഷാദിന്റെ മുഖത്തും ശരീരത്തിനും പരുക്കുണ്ടായിരുന്നു. നൗഷാദിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

 

 

 

Latest