Connect with us

From the print

കമലക്ക് പ്രാർഥനയുമായി തുളസെന്തിരപുരം

തമിഴ്‌നാട്ടിലെ തുളസെന്തിരപുരം എന്ന കൊച്ചുഗ്രാമം പ്രതീക്ഷകളും പ്രാർഥനകളുമായി നിർണായകമായ തിരഞ്ഞെടുപ്പിന് കാത്തിരിക്കുകയാണ്

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ തുളസെന്തിരപുരം എന്ന കൊച്ചുഗ്രാമം പ്രതീക്ഷകളും പ്രാർഥനകളുമായി നിർണായകമായ തിരഞ്ഞെടുപ്പിന് കാത്തിരിക്കുകയാണ്. അത് തദ്ദേശ തിരഞ്ഞെടുപ്പോ നിയമസഭാ തിരഞ്ഞെടുപ്പോ ഒന്നുമല്ല. ഈ വർഷം അവസാനം നടക്കുന്ന യു എസ് പ്രസിഡന്റ്തിരഞ്ഞെടുപ്പിനാണ് തുണസെന്തിരപുരം കാത്തിരിക്കുന്നത്. അതിന് കാരണമുണ്ട്.
യു എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്റ്സ്ഥാനാർഥിയുമായ കമലാ ഹാരിസിന്റെ അമ്മയുടെ മുത്തശ്ശിയുടെ തറവാട് ഈ ഗ്രാമത്തിലാണ്. പൂർവികർ വഴി കമലക്ക് ഈ ഗ്രാമവുമായുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു. പ്രസിഡന്റായാൽ ഗ്രാമത്തിന്റെ വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് തുളസെന്തിരപുരം സ്വദേശിയായ പരിമള പറയുന്നു. ഗ്രാമീണർ കമലയുടെ വിജയത്തിനായി പ്രാർഥിക്കാനെത്തുന്നുണ്ടെന്ന് പ്രദേശത്തെ ധർമശാസ്താ ക്ഷേത്രത്തിലെ പൂജാരി നടരാജൻ പറയുന്നു.

തന്റെ വളർച്ചയിൽ ഇന്ത്യക്കും തമിഴ്നാട്ടിലെ ഗ്രാമത്തിനും നിർണായക പങ്കുണ്ടെന്ന് നേരത്തേ കമലാ ഹാരിസ് പറഞ്ഞിരുന്നു. ഇന്ത്യയും ഇന്ത്യയുടെ ചരിത്രവും തന്നെ മാത്രമല്ല, ലോകത്തെ മുഴുവൻ സ്വാധീനിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു. കമലാ ഹാരിസിന്റെ മാതാവ് ശ്യാമള ഡൽഹി യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് ഡൊണാൾഡ് ഹാരിസിനെ പരിചയപ്പെടുകയും വിവാഹിതരാവുകയും ചെയ്തു. കാലിഫോർണിയയിലെ ഓക്‌ലാൻഡിൽ വളർന്ന കമല ഇന്ത്യൻ വംശജയായ ആദ്യ യു എസ് സെനറ്ററായി. പ്രസിഡന്റ്തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ആ പദവിയിലെത്തുന്ന ആദ്യ വനിതയും രണ്ടാമത്തെ ആഫ്രോ- അമേരിക്കൻ വംശജയും കമലാ ഹാരിസായിരിക്കും.

Latest