Connect with us

medical negligence

കൈക്ക് ശസ്ത്രക്രിയ ചെയ്യാനെത്തിയ നാലു വയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ

കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍

Published

|

Last Updated

കോഴിക്കോട് | കൈക്ക് ശസ്ത്രക്രിയ ചെയ്യാനെത്തിയ നാലു വയസ്സുകാരിയുടെ നാവിന്റെ അറ്റം മുറിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഗുരുതരമായ ചികിത്സാപ്പിഴവ് സംഭവിച്ചതെന്നാണു പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാല് വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.

കൈയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ശസ്ത്രക്രിയ പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്‌സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. കൈയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കൈയ്ക്കാണ് ശസത്രക്രിയ ചെയ്യേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്‌സ് പ്രതികരിച്ചതെന്നും വീട്ടുകാര്‍ ആരോപിച്ചു.

എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചില്ല. അധികൃതര്‍ വളരെ നിസാരമായാണ് സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. ശസത്രക്രിയ നിശ്ചയിച്ച മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ കുട്ടികളുടെ രേഖകള്‍ തമ്മില്‍ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത വരുത്താന്‍ അധികൃതര്‍ തയ്യാറായില്ല.
എന്നാല്‍ കുട്ടിയുടെ നാവിനും തടസ്സം ഉണ്ടായിരുന്നതായാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിശദീകരിക്കുന്നത്. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും രണ്ട് ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തും. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും എന്നും സൂപ്രണ്ട് പറഞ്ഞു.

നേരത്തെ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിന എന്ന വീട്ടമ്മ ഇപ്പോഴും നീതിക്കായി പോരാട്ടം തുടരുകയാണ്. ഇതിനിടെയാണ് അവയവം മാറിയുള്ള ശസ്ത്രക്രിയ എന്ന പരാതി ഉയരുന്നത്.

 

Latest