Connect with us

National

ശിക്ഷാ ഇളവ് തേടി ടി പി വധക്കേസ് പ്രതികള്‍ സുപ്രീംകോടതിയില്‍

ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എട്ട് പ്രതികളാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ടിപി വധക്കേസില്‍ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയില്‍. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ട്  എട്ട് പ്രതികളാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഗൂഢാലോചന കുറ്റത്തില്‍ ഇവര്‍ക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബു, കെ കെ കൃഷ്ണന്‍ എന്നിവരും അപ്പീല്‍ നല്‍കിയിട്ടുണ്ട്. ജീവപര്യന്തം ശിക്ഷക്കെതിരെയാണ് ഇവരുടെ ഹര്‍ജി. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇത് റദ്ദ് ചെയ്ത ഹൈക്കോടതി ഇവരെ ശിക്ഷിക്കുകയായിരുന്നു. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ 12 വര്‍ഷമായി തങ്ങള്‍ ജയിലിലാണെന്ന് അപ്പീലില്‍ പറയുന്നു.

ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന വിവാദങ്ങള്‍ക്കിടെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ടി കെ രജീഷ്, ഷാഫി, സിജിത്ത് എന്നിവരുടെ ശിക്ഷയില്‍ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ടികെ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച പ്രതികളാണ് ഇവര്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇത് വിവാദമായതോടെ മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-ക ബി.ജി.അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്.

 

Latest