Connect with us

Kerala

ടി പി വധക്കേസ്: വധശിക്ഷ ആവശ്യപ്പെടുന്നതെന്തുകൊണ്ടെന്ന് കോടതി; നീതി നടപ്പാക്കാനെന്ന് പ്രോസിക്യൂഷന്‍ , വാദം തുടരുന്നു

എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികള്‍ക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് കോടതി പ്രോസിക്യൂഷനോട്

Published

|

Last Updated

കൊച്ചി |  ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് നല്‍കിയ ജീവപര്യന്തം ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കൊലപാതകം പെട്ടെന്നുണ്ടായ വികാരത്തിന് പുറത്തുണ്ടായ ഒന്നല്ലെന്നും വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും വൈരാഗ്യവും ഇതിനു പിന്നിലുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

അതിക്രൂരമായി നടപ്പിലാക്കിയ കൊലപാതകം ആസൂത്രിതമാണ്. ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി ടിപിയെ കൊന്നു എന്നത് പ്രധാന ചോദ്യമാണ്. ടി പിയുടെ പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ടത് കൊലപാതകത്തിന് കാരണമായി. വധശിക്ഷയില്ലാതെ നീതി നടപ്പാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന പ്രോസിക്യൂഷന്റെയും ടിപിയുടെ വിധവ കെ കെ രമയുടേയും ഹരജികളിലാണ് ഹൈക്കോടതിയില്‍ വാദം നടക്കുന്നത്.

ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേ സമയം എന്തുകൊണ്ടാണ് പ്രായമുള്ള പ്രതികള്‍ക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. പ്രതികള്‍ക്ക് മാനസാന്തരത്തിന് സാധ്യതയില്ലേയെന്നും കോടതി ചോദിച്ചു. കെ കെ കൃഷ്ണന്റെ പ്രസംഗം നടപ്പാക്കുകയാണ് പ്രതികള്‍ ചെയ്തത്. നടന്നത് ആസൂത്രിതവും അതിക്രൂരവുമായ കൊലപാതകമാണ്. ശിക്ഷ അനുഭവിക്കുമ്പോഴും ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍ക്കെതിരെ കേസുകളുണ്ടായിട്ടുണ്ട്. പ്രതികള്‍ മാനസാന്തരപ്പെടാനുള്ള ഒരു സാധ്യതയുമില്ലെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

ടിപി വധക്കേസിലെ പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപന് മൂന്നു വര്‍ഷം കഠിന തടവുമാണ് വിചാരണക്കോടതി 2014ല്‍ ശിക്ഷ വിധിച്ചത്. ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ പി കെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചു

 

Latest