Uae
ട്രംപ് താരിഫ്; ഗൾഫിൽ ഓഹരിക്കമ്പോളത്തിൽ തകർച്ച
സഊദി അറേബ്യയുടെ തദാവുൽ സൂചിക 2.7 ശതമാനം ഇടിഞ്ഞു.

ദുബൈ | യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയവും എണ്ണവിലയിലെ ഇടിവും കാരണം മധ്യപൗരസ്ത്യ ദേശത്ത് ഓഹരി വിപണിയിൽ തകർച്ച. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും മോശം തകർച്ചയാണ് നേരിട്ടത്.
സഊദി അറേബ്യയുടെ തദാവുൽ സൂചിക 2.7 ശതമാനം ഇടിഞ്ഞു.ഒരു ദിവസം മുമ്പ് ഏകദേശം ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് ജനറൽ സൂചിക ആറ് ശതമാനത്തിലധികം ഇടിഞ്ഞു. അബൂദബി സെക്യൂരിറ്റീസ് ജനറൽ സൂചിക 4.48 ശതമാനം ഇടിഞ്ഞു. കുവൈത്തിലെയും ബഹ്റൈനിലെയും ഓഹരി വിപണികൾ ഏകദേശം ഒരു ശതമാനം വീതം ഇടിഞ്ഞു. ഖത്വർ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഏകദേശം രണ്ട് ശതമാനം ഇടിഞ്ഞു.
അറബ് ലോകത്തെ ഏറ്റവും വലിയ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഓഹരിക്കമ്പോളമാണ് തദാവുൽ എക്സ്ചേഞ്ച്. ലിസ്റ്റ് ചെയ്തിട്ടുള്ള 253 കമ്പനികളിൽ 250 എണ്ണം ഇടിഞ്ഞു. ഒരെണ്ണം മാത്രമേ മുന്നേറിയുള്ളൂ എന്ന് എക്സ്ചേഞ്ച് വൃത്തങ്ങൾ പറയുന്നു. ഊർജ മേഖലയിലെ ഓഹരികൾക്കാണ് വലിയ നഷ്ടം നേരിട്ടത്. പ്രോപ്പർട്ടി കമ്പനികളുടെയും ബേങ്കുകളുടെയും ഓഹരികളും ഇടിഞ്ഞു.