Connect with us

International

അമേരിക്ക നാടുകടത്തിയ ആദ്യ ഇന്ത്യന്‍ സംഘം പഞ്ചാബിലെ അമൃത്സറില്‍ എത്തി

79 പുരുഷന്മാരും 25 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. 

Published

|

Last Updated

ന്യൂഡല്‍ഹി | അമേരിക്ക നാടുകടത്തിയ ആദ്യ ഇന്ത്യന്‍ സംഘം പഞ്ചാബിലെ അമൃത്സറില്‍ എത്തി. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യന്‍ സംഘത്തെ അമേരിക്കന്‍ സൈനിക വിമാനത്തിലാണ് കൊണ്ടുവന്നത്. 13 കുട്ടികളും 25 സ്ത്രീകളുമടക്കം 104 ഇന്ത്യക്കാരെയാണ് തിരിച്ചെത്തിച്ചത്.

അമേരിക്ക നാടുകടത്തിയവരെ 40 മണിക്കൂറിലധികം നീണ്ട യാത്രയ്ക്ക് ശേഷമാണ് അമൃത്സറില്‍ എത്തിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കന്‍ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങിയത്. സി – 17 യു എസ് സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിലാണ് തിരിച്ചെത്തിച്ചത്. മെക്‌സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

സാന്‍ ഡീഗോ മറീന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തില്‍ നാല്‍പ്പത് മണിക്കൂര്‍ യാത്ര ചെയത് ശേഷം എത്തിയവരുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടായിരുന്നു. ഫിലിപ്പീന്‍സ് വഴി മാലിദ്വീപിനടുത്തെത്തിയ ശേഷമാണ് വിമാനം ഇന്ത്യന്‍ വ്യോമമേഖലയിലേക്ക് കടന്നത്. ആകെ 25 സ്ത്രീകളും വിമാനത്തിലുണ്ടായിരുന്നു. തിരിച്ചെത്തിയവരില്‍ ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 33 പേര്‍ വീതവും പഞ്ചാബില്‍ നിന്ന് 30 പേരുമുണ്ട്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ചണ്ഡീഗഡില്‍ നിന്ന് രണ്ട് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്.

45 യു എസ് അധികൃതര്‍ നാടുകടത്തിയവരെ അനുഗമിച്ചിരുന്നു. തിരികെ എത്തിയ ഇന്ത്യക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. തിരിച്ചെത്തിയവര്‍ക്കെതിരെ ക്രിമിനല്‍കേസുകളുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അനധികൃത കുടിയേറ്റത്തിനെതിരായ ട്രംപിന്റെ നിലപാടിനെ ഇന്ത്യ നേരത്തെ പരസ്യമായി പിന്താങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സൈനിക വിമാനത്തിന് ഇറങ്ങാനുള്ള അനുമതി നല്‍കിയത്.

അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തി തുടങ്ങിയിരിക്കുന്നത്. ട്രംപും നരേന്ദ്ര മോദിയും നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യക്കാരുടെ നാടുകടത്തല്‍ ഉയര്‍ന്നോ എന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യക്കാരെ വിലങ്ങുവച്ച് തിരിച്ചയച്ചത് അപമാനകരമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇവരെ വിലങ്ങു വച്ച് വിമാനത്തി കയറ്റിയതായുള്ള ചില ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതികരണം. നാടുകടത്തല്‍ തടയാന്‍ വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പതിനെണ്ണായിരം ഇന്ത്യക്കാരെ തിരിച്ചയക്കും എന്നാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.

Latest