Connect with us

Kerala

ഡ്രഡ്ജര്‍ ഘടിപ്പിച്ച ടഗ് ബോട്ട് കാര്‍വാര്‍ തീരം വിട്ടു; ഷിരൂരില്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ മറ്റന്നാള്‍ തുടങ്ങിയേക്കും

വ്യാഴം രാവിലെ ഒമ്പതു മണിയോടെ ഗംഗാവലിയിലെ പുതിയ പാലം സ്ഥിതി ചെയ്യുന്ന മഞ്ജുഗുണിയില്‍ ബോട്ട് എത്തും. വേലിയിറക്ക സമയത്ത് ബോട്ട് പാലം കടത്തി വിടും

Published

|

Last Updated

ബെംഗ്‌ളൂരു | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടി പുഴയില്‍ തെരച്ചില്‍ നടത്താനുള്ള ഡ്രഡ്ജര്‍ ഘടിപ്പിച്ച ടഗ് ബോട്ട് കാര്‍വാര്‍ തീരം വിട്ടു. മറ്റന്നാള്‍ രാവിലെയോടെ ടഗ് ബോട്ട് ഷിരൂരില്‍ എത്തും. അങ്ങനെയെങ്കില്‍ മറ്റന്നാള്‍ തെരച്ചില്‍ വീണ്ടും തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

വ്യാഴം രാവിലെ ഒമ്പതു മണിയോടെ ഗംഗാവലിയിലെ പുതിയ പാലം സ്ഥിതി ചെയ്യുന്ന മഞ്ജുഗുണിയില്‍ ബോട്ട് എത്തും. വേലിയിറക്ക സമയത്ത് ബോട്ട് പാലം കടത്തി വിടും. വൈകിട്ട് 6 മണിക്കുള്ള വേലിയിറക്ക സമയത്ത് തിരയുടെ ഉയരം ആറ് മീറ്റര്‍ ആയിരിക്കും. ഇതിനാലാണ് വൈകിട്ട് മാത്രം ബോട്ട് പാലം കടത്തി വിടാന്‍ തീരുമാനിച്ചത്. രാത്രി വൈകി രണ്ട് പാലങ്ങളും കടന്നാല്‍ പ്രീതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടക്കും.

മൂന്നടി വരെ വെള്ളത്തിന്റെ അടിത്തട്ടില്‍ മണ്ണെടുക്കാന്‍ കഴിയുന്ന ഡ്രഡ്ജറാണ് ഗോവന്‍ തീരത്ത് നിന്ന് ഇന്ന് ഉച്ചയോടെ കാര്‍വാര്‍ തുറമുഖത്ത് എത്തിച്ചത്. ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ളതാണ് ഡ്രഡ്ജര്‍. കടലില്‍ ശക്തമായ കാറ്റുണ്ടായിരുന്നതിനാലും മത്സ്യത്തൊഴിലാളികളുടെ വലയും മറ്റും മാറ്റാന്‍ കാത്ത് നിന്നതിനാലുമാണ് വരവ് വൈകിയത്.

മണ്ണും പാറക്കെട്ടും മരങ്ങളും എടുക്കാനുളള ഒരു ഹിറ്റാച്ചി, ഡ്രഡ്ജറിനെ പുഴയിലുറപ്പിച്ച് നിര്‍ത്താനുള്ള രണ്ട് ഭാരമേറിയ തൂണുകള്‍, തൂണ് പുഴയിലിറക്കാനും പുഴയില്‍ നിന്ന് വസ്തുക്കള്‍ എടുക്കാനും കഴിയുന്ന ഒരു ക്രെയിന്‍ എന്നിവയാണ് ഇതിന്റെ പ്രധാനഭാഗങ്ങള്‍.

ഗംഗാവലിപ്പുഴയിലെ രണ്ട് പാലങ്ങളാണ് ഡ്രഡ്ജര്‍ അടങ്ങിയ ബോട്ട് എത്തിക്കാനുള്ള ഒരു പ്രധാന വെല്ലുവിളി. നാവികസേനയുടെ സംഘം നാളെ ഗംഗാവലി പുഴയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. ലോറി ഉണ്ടാകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന സ്ഥലത്ത് പുഴയുടെ അടിത്തട്ടില്‍ സോണാര്‍ പരിശോധനയും നടത്തും. ശേഷമാകും ഡ്രഡ്ജിംഗ് തീരുമാനിക്കുക.

 

---- facebook comment plugin here -----

Latest