Connect with us

Kerala

ടാര്‍ മോഷ്ടിച്ച് കരാറുകാരന് മറിച്ചു വിറ്റ കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

തിരുവല്ല ടി കെ റോഡ് - പുഷ്പഗിരി റോഡ് ടാര്‍ ചെയ്യാന്‍ സൂക്ഷിച്ചിരുന്ന 15 ടാര്‍ വീപ്പകള്‍ ഇയാളും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് പിക് അപ്പ് വാനില്‍ കടത്തിയ കേസിലാണ് അറസ്റ്റ്.

Published

|

Last Updated

പത്തനംതിട്ട |  സംസ്ഥാനത്തെ വിവിധ പോലിസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടാര്‍ മോഷണ കേസിലെ പ്രതി പിടിയില്‍. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര ഓതറേത്ത് വീട്ടില്‍ സുജേഷ് കുമാര്‍(44) നെയാണ് തിരുവല്ല പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം പതിനാലിനു തിരുവല്ല മുനിസിപ്പല്‍ സ്റ്റേഡിയത്തിന് മുന്‍വശം പവലിയന് സമീപം തിരുവല്ല ടി കെ റോഡ് – പുഷ്പഗിരി റോഡ് ടാര്‍ ചെയ്യാന്‍ സൂക്ഷിച്ചിരുന്ന 15 ടാര്‍ വീപ്പകള്‍ ഇയാളും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് പിക് അപ്പ് വാനില്‍ കടത്തിയ കേസിലാണ് അറസ്റ്റ്.

ടാറിന് ഒന്നര ലക്ഷം രൂപ വിലവരും. ടാര്‍ സുഹൃത്തായ കരുനാഗപ്പള്ളിയിലെ ഒരു കോണ്‍ട്രാക്ടര്‍ക്ക് വില്‍ക്കുകയും ചെയ്തു. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇയാള്‍ക്കെതിരെ എല്‍ പി വാറന്റ് നിലവിലുണ്ട്. കോട്ടയം ചങ്ങനാശ്ശേരി, ഉപ്പുതറ, മണ്ണാര്‍ക്കാട്, കൊടുവള്ളി, അയര്‍കുന്നം, പാമ്പാടി, താമരശ്ശേരി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും പരിസരങ്ങളിലും നിന്നുമായി ടാര്‍വീപ്പുകള്‍ കൂട്ടാളികള്‍ക്കൊപ്പം മോഷ്ടിച്ച് കരുനാഗപ്പള്ളിയിലെ കോണ്‍ട്രാക്ടര്‍ക്ക് വിറ്റ് പണം വാങ്ങിയിട്ടുള്ളതായും സമ്മതിച്ചു. തുടര്‍ന്ന് തിരുവല്ല പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊടുവള്ളിയില്‍ നിന്നും 18 വീപ്പ ടാര്‍ കടത്തിയ അതേ വാഹനമാണ് തിരുവല്ലയിലും ടാര്‍ കടത്താന്‍ ഉപയോഗിച്ചത്.

ഇയാളില്‍ നിന്നും ടാര്‍ വാങ്ങിയ കരുനാഗപ്പള്ളി പന്മന കിഴക്കേതില്‍ വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍(53)നെ കേസില്‍ നാലാം പ്രതിയായി അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പ്രതികളായ കൊടുവള്ളി സ്വദേശികള്‍ക്കായി അന്വേഷണം പോലീസ് വ്യാപിപ്പിച്ചു. തിരുവല്ല ഡിവൈ എസ് പി എസ് അഷാദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍, എസ് ഐ ഡി ബിജു, എസ് സി പി ഓമാരായ അഖിലേഷ് , എം എസ് മനോജ് കുമാര്‍, എന്‍ സുനില്‍, സി പി ഓ അവിനാശ് വിനായകന്‍ എന്നിവരാണ് ഉള്ളത്.

 

Latest