Uae
വൻ സൈബർ ആക്രമണത്തെ നേരിട്ട് യു എ ഇ
യു എ ഇയിലെ 634 സ്ഥാപനങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഏകദേശം 140,000 സ്ഥാപനങ്ങളെ ഈ ഭീഷണി ബാധിച്ചിരിക്കാമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

അബൂദബി | 634 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ ലക്ഷ്യം വച്ചുള്ള സൈബർ ആക്രമണങ്ങളെ ദേശീയ സൈബർ സുരക്ഷാ സംവിധാനങ്ങൾ വിജയകരമായി നേരിട്ടു. യു എ ഇയിലെ സുപ്രധാനവും തന്ത്രപ്രധാനവുമായ മേഖലകളിൽ നിന്നുള്ള ഡാറ്റ ചോർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമണങ്ങൾ നടത്തിയത്.
ഈ മേഖലയിലെ ഏറ്റവും മികച്ച ആഗോള രീതികൾ ഉപയോഗിച്ചാണ് ഇവയെ നേരിട്ടതെന്ന് യു എ ഇ സർക്കാർ സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി. “റോസ്87168′ എന്നറിയപ്പെടുന്ന ഹാക്കറാണ് ഒറാക്കിൾ ക്ലൗഡിന്റെ പ്ലാറ്റ്‌ഫോമിൽ അതിക്രമിച്ചു കയറിയത്. ഇതിനെ തുടർന്ന് സെൻസിറ്റീവ് ഉപയോക്തൃ പാസ്്വേഡ് ഡാറ്റ ഉൾപ്പെടെ ആഗോളതലത്തിൽ ഏകദേശം ആറ് ദശലക്ഷം ഉപഭോക്തൃ രേഖകൾ ചോർന്നെന്ന് സൈബർ സുരക്ഷാ മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു.
യു എ ഇയിലെ 634 സ്ഥാപനങ്ങൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഏകദേശം 140,000 സ്ഥാപനങ്ങളെ ഈ ഭീഷണി ബാധിച്ചിരിക്കാമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതിൽ 30 എണ്ണം സർക്കാർ സ്ഥാപനങ്ങളും 13 എണ്ണം സ്വകാര്യ സ്ഥാപനങ്ങളുമാണ്. യു എ ഇയുടെ സൈബർ ഇടം സംരക്ഷിക്കുന്നതിനും ഹാക്കിംഗ് അല്ലെങ്കിൽ ഭീഷണികൾക്കെതിരായ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അടിയന്തര സൈബർ സംവിധാനങ്ങൾ സജീവമാക്കിയിട്ടുണ്ടെന്ന് സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി.