Connect with us

Kerala

അന്‍വര്‍ സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്നഭ്യര്‍ഥിച്ച് യു ഡി എഫ്

ഫാസിസത്തിനും പിണറായിസത്തിനും എതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് അന്‍വര്‍

Published

|

Last Updated

തൃശൂര്‍ | പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് ആവശ്യപ്പെട്ട് യു ഡി എഫ്. ഫാസിസത്തിനും പിണറായിസത്തിനും ഒരുപോലെ പോരാടന്‍ സമാന മനസ്‌കരെ ഒരുമിപ്പിക്കാന്‍ തയ്യാറായാല്‍ ആലോചിക്കാമെന്ന് അന്‍വര്‍.

പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ അന്‍വറിന്റെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്നും തങ്ങളുടെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കണമെന്നുമാണ് യു ഡി എഫ് നേതാക്കള്‍ അന്‍വറിനോട് ആവശ്യപ്പെട്ടത്. വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് അന്‍വറിനോട് സംസാരിച്ചതെന്നാണു വിവരം. ഒരുപാടുകാലം ഒരുമിച്ചു നടന്നവരെ കോണ്‍ഗ്രസ് നേതാക്കളെന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.

സി പി എം- ബി ജെ പി കൂട്ടുകെട്ട് തകര്‍ക്കാന്‍ ഒപ്പം നില്‍ക്കണമെന്നാണ് യു ഡി എഫ് അന്‍വറിനോട് അഭ്യര്‍ഥിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സമാന മനസ്‌കരുടെ കൂട്ടായ്മയാണ് വേണ്ടതെന്നും യു ഡി എഫ് വ്യക്തമാക്കി. പിണറായിസത്തിനെതിരെ ചേലക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് തന്റെ സ്ഥാനാര്‍ഥിയെ പിന്‍തുണക്കണമെന്നാണ് അന്‍വറിന്റെ ആവശ്യം.

അന്‍വറിന്റെ പാര്‍ട്ടി ടിക്കറ്റില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍ കെ സുധീറാണ് ചേലക്കരയില്‍ ജനവിധി തേടുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായ മിന്‍ഹാജ് മെദാര്‍ ആണ് പാലക്കാട് അന്‍വറിന്റെ സ്ഥാനാര്‍ഥി. വയനാട് പാര്‍ലമെന്റ് സീറ്റില്‍ പ്രിയങ്ക ഗാന്ധിയെ പി വി അന്‍വറിന്റെ പാര്‍ട്ടി പിന്തുണയ്ക്കുന്നുണ്ട്.

 

Latest