Connect with us

International

യുക്രെയിന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം; ട്രംപ് - സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ വാക്ക്‌പോര്

റഷ്യയുമായുള്ള വെടിനിര്‍ത്തലിന് യുക്രെയിന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തര്‍ക്കം തുടങ്ങിയത്.

Published

|

Last Updated

വാഷിങ്ടണ്‍| അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കിയും വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പരസ്യ വാക്ക്‌പോര്. മാധ്യമങ്ങള്‍ക്ക് മുന്നില്‍വെച്ച് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. റഷ്യയുമായുള്ള വെടിനിര്‍ത്തലിന് യുക്രെയിന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തര്‍ക്കം തുടങ്ങിയത്. കൊലയാളി പുടിനുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായെന്നായിരുന്നു സെലന്‍സ്‌കിയുടെ മറുപടി. ഇത് ട്രംപിനെ പ്രകോപിപ്പിച്ചു.

സുരക്ഷാവ്യവസ്ഥ വേണമെന്ന് പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. മൂന്നാം ലോകമഹായുദ്ധമാണോ ലക്ഷ്യമെന്നും ട്രംപ് സെലന്‍സ്‌കിയോട് ചോദിച്ചു. യുക്രൈന് ഇത്രയും നാള്‍ ഫണ്ട് നല്‍കിയ ബൈഡനെ വിഡ്ഢിയായ പ്രസിഡെന്റ് എന്നും ട്രംപ് പരിഹസിച്ചു. പിന്നീട് ചര്‍ച്ച അധിക സമയം നീണ്ടില്ല. ചര്‍ച്ചയ്ക്കൊടുവില്‍ വൈറ്റ് ഹൗസ് വിട്ടു പോകാന്‍ ട്രംപ് സെലന്‍സ്‌കിയോട് ആജ്ഞാപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനു പിന്നാലെ സംയുക്ത വാര്‍ത്താസമ്മേളനം റദ്ദാക്കി.

സമാധാനം ആവശ്യമെന്ന് തോന്നിയാല്‍ സെലന്‍സ്‌കിക്ക് തിരിച്ചു വരാമെന്ന് ട്രംപ് പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. അതേസമയം സെലന്‍സ്‌കി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നിന്നില്ല. യുക്രയിന് ആവശ്യം നിലനില്‍ക്കുന്ന സമാധാനമാണ്. അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലാണ് ഞങ്ങളെന്നും സെലെന്‍സ്‌കി എക്സില്‍ കുറിച്ചു. സെലന്‍സ്‌കി അമേരിക്കയോട് നന്ദിയും പറഞ്ഞു.