Connect with us

From the print

രാജ്യസഭാ സീറ്റിൽ അനൗദ്യോഗിക ചർച്ച സജീവം; പുതുമുഖ പരീക്ഷണത്തിന് ലീഗ്

സീറ്റ് മോഹവുമായി നിരവധി പേർ രംഗത്ത് • അന്തിമ ചർച്ച തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം

Published

|

Last Updated

മലപ്പുറം | വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ മുസ്്ലിം ലീഗിൽ അനൗദ്യോഗിക ചർച്ച തുടങ്ങി. ലോക്്സഭയിൽ മൂന്നാം സീറ്റ് ആവശ്യം ഉന്നയിച്ച ലീഗിന് യു ഡി എഫിലെ ധാരണ പ്രകാരം രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന ഉറപ്പ് ലഭിച്ചതാണ്. സ്ഥാനാർഥി ആരെന്ന കാര്യത്തിലുള്ള അന്തിമ ചർച്ച തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമായിരിക്കും നടക്കുക.

പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പേര് രാജ്യസഭയിലേക്ക് മുഴങ്ങിക്കേട്ടിരുന്നു. എന്നാൽ ഇക്കാര്യം അദ്ദേഹം തന്നെ നിഷേധിച്ചു. രാജ്യസഭയിലേക്ക് താനില്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, ആവശ്യത്തിന് എടുക്കാനുള്ള പണി ഇവിടെയുണ്ടെന്നും അതിൽ വ്യാപൃതനാണെന്നും പറഞ്ഞു. ലീഗ് ഇപ്പോൾ ആ ചർച്ചയിലേക്ക് കടന്നിട്ടില്ല. തങ്ങൾക്ക് ഒഴിവ് കിട്ടിയാൽ ആ ചർച്ചയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടി പറഞ്ഞതിനോട് അനുകൂലമായാണ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചത്. രാജ്യസഭയിലേക്ക് താത്്പര്യം ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്. കേരളത്തിൽ യു ഡി എഫിനെ അധികാരത്തിൽ എത്തിക്കുക എന്നതാണ് ലീഗിന്റെ പ്രധാന ദൗത്യം. അതിന് കുഞ്ഞാലിക്കുട്ടിയാണ് നേതൃത്വം കൊടുക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനം കേരളത്തിലാണെന്നും തങ്ങൾ പറഞ്ഞു. അതേസമയം, നിരവധി പേരുകളാണ് ലീഗിന്റെ രാജ്യസഭാ സീറ്റിലേക്ക് പറഞ്ഞുകേൾക്കുന്നത്. സീറ്റ് മോഹവുമായി നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി കെ ഫിറോസ്, ദേശീയ ജന. സെക്രട്ടറി ഫൈസൽ ബാബു, കെ എം ഷാജി എന്നിവരുടെ പേരുകളാണ് സജീവമായി ഉയരുന്നത്.

കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളുടെ ചർച്ചയിലുള്ളത് പി എം എ സലാം ആണ്. സലാമിനോട് ലീഗിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. നിയമസഭയിലേക്ക് മത്സരിച്ച് കയറുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായതിനാൽ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

യൂത്ത് ലീഗ് മുന്നോട്ടുവെക്കുന്നത് പി കെ ഫിറോസ്, ഫൈസൽ ബാബു എന്നിവരെയാണ്. എം കെ മുനീർ അടക്കമുള്ള ലീഗിലെ കോഴിക്കോട് വിഭാഗം നേതാക്കൾ ഉയർത്തിക്കാട്ടുന്നത് കെ എം ഷാജിയെയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയ സമയത്ത് തന്നെ യൂത്ത് ലീഗ്, യുവ നേതാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. അന്ന് ലീഗ് ഉന്നയിച്ച മൂന്നാം സീറ്റിൽ യുവത്വത്തെ പരിഗണിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളടക്കമുള്ള നേതാക്കൾ സംസ്ഥാന പ്രസിഡന്റിനെ കണ്ടിരുന്നു. എന്നാൽ മൂന്നാം സീറ്റ് രാജ്യസഭയിൽ ഒതുങ്ങിയതോടെ യൂത്ത് ലീഗിന്റെ ഈ ആവശ്യം അപ്പോൾ പരിഗണിക്കാമെന്നാണ് പറഞ്ഞിരുന്നത്. ഈ വിശ്വാസത്തിലാണ് യൂത്ത് ലീഗ് ഇപ്പോൾ സീറ്റിനായി നീക്കം നടത്തുന്നത്.

അതേസമയം, രാജ്യസഭയിലേക്ക് പുതുമുഖത്തിന് അവസരം നൽകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. യൂത്ത് ലീഗ് അടക്കം ഈ ആവശ്യം നേരത്തേ ഉന്നയിച്ചതിനാൽ യുവാക്കൾക്ക് പരിഗണന നൽകിയുള്ള പുതുമുഖ പരീക്ഷണം നടത്താനാകും ലീഗ് നേതൃത്വം തീരുമാനമെടുക്കുക.

Latest