Connect with us

India-Canada crisis

ഇന്ത്യ-കാനഡ പ്രതിസന്ധിയില്‍ അമേരിക്ക ഇടപെടുന്നു

വിഷയം ആശങ്കാജനകമെന്നു വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജാക്ക് സള്ളിവന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ-കാനഡ പ്രതിസന്ധിയില്‍ ഇടപെട്ട് അമേരിക്ക. തര്‍ക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജാക്ക് സള്ളിവന്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി.

ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്കു പങ്കുണ്ടെന്നതിന് ഇലക്ട്രോണിക തെളിവുകളുണ്ടെന്നു കാനഡ അവകാശപ്പെട്ടു. തെളിവുകള്‍ രഹസ്യാന്വേഷണ വിഭാഗം സമാഹരിച്ചെന്നാണു കനേഡിയന്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്. തെളിവ് അന്താരാഷ്ട്ര സമൂഹത്തിനു കൈമാറാനാണു നീക്കം എന്നാണു വിവരം.
ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷനിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് രാജ്യം വിടാനുള്ള നിര്‍ദ്ദേശം നല്‍കിക്കൊണ്ട് കാനഡയുമായി കര്‍ശന നിലപാടിലേക്കു നീങ്ങുകയാണ് ഇന്ത്യ.

ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനത്തിനു കാനഡയുടെ മണ്ണ് ഉപയോഗിക്കുന്നതിനെതിരായ കര്‍ശന നിലപാടിലേക്ക് ഇന്ത്യ നീങ്ങുകയാണ്. കാനഡ പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ നല്‍കുന്നത് ഇനി ഒരറിയിപ്പു വരെ നിര്‍ത്തിവെച്ചതായി ഓട്ടവയിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ സ്ഥിരീകരിച്ചു. കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ഭീഷണിയുയര്‍ന്ന പശ്ചാത്തലത്തിലാണ് വിസ സര്‍വീസ് നിറുത്തിയത്. ലോകത്തെവിടെയും കനേഡിയന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ വിസ തല്‍ക്കാലം നല്‍കില്ല.

കാനഡിയിലെ ഇന്ത്യന്‍ സമൂഹം ആശങ്കയോടെയാണ് സാഹചര്യം വിലയിരുത്തുന്നത്. പ്രശ്‌നം നയതന്ത്ര നീക്കത്തിലൂടെ ഉടന്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കാനഡയില്‍ കുടിയേറിയവരും വിദ്യാര്‍ഥികളും.

Latest