National
ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ: മരണം ഏഴായി; ഇനി കണ്ടെത്താനുള്ളത് ഒരാളെ
പുറത്തെത്തിച്ചവരിൽ പലരുടെയും നില ഗുരുതരം

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞിടിച്ചിലില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. നാല് പേരുടെ മൃതദേഹം നേരത്തേ കണ്ടെത്തിയിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി. റോഡ് പണിക്കെത്തിയ 54 തൊഴിലാളികളാണ് മഞ്ഞിനടിയില്‍ കുടുങ്ങിയിരുന്നത്. ഇനി ഒരാളെ കണ്ടെത്താനുണ്ട്. മറ്റുള്ളവരെയെല്ലാം പുറത്തെത്തിച്ചു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ളവരെ ഹെലികോപ്റ്റർ മാർഗം ഐയിംസിലേക്ക് മാറ്റി.
ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബി ആര്‍ ഒ ക്യാമ്പിന് സമീപത്തായാണ് വെള്ളിയാഴ്ച രാവിലെ ശക്തമായ മഞ്ഞിടിച്ചിലുണ്ടായത്. ബി ആര്‍ ഒ ക്യാമ്പുകള്‍ക്ക് മുകളിലേക്ക് മഞ്ഞിടിഞ്ഞുവീഴുകയായിരുന്നു.
200 രക്ഷാപ്രവർത്തകരും വ്യോമസേനയുടെ ഏഴ് വിമാനങ്ങളും ഡോഗ് സ്‌ക്വാഡും സംയുക്ത തിരച്ചിലിൽ പങ്കെടുത്തു. കാലാവസ്ഥ അനുകൂലമായതോടെ ഇന്ന് രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയായിരുന്നു. സ്ഥലത്ത് താത്കാലിക കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്.