Connect with us

National

കുട്ടികള്‍ക്കുള്ള വാക്‌സിനേഷനും അറുപത് പിന്നിട്ടവര്‍ക്കുള്ള കരുതല്‍ വാക്‌സിനേഷനും ഇന്ന് തുടക്കമാകും

2010 മാര്‍ച്ച് 15 ന് മുമ്പ് ജനിച്ച കൗമാരക്കാര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുക.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സീനേഷനും അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കരുതല്‍ ഡോസിന്റെ വിതരണവും ഇന്ന് തുടങ്ങും. 2010 മാര്‍ച്ച് 15 ന് മുമ്പ് ജനിച്ച കൗമാരക്കാര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുക. കൊര്‍ബവാക്‌സ് മാത്രമാകും കുട്ടികളില്‍ കുത്തിവെക്കുക.

കൊവിന്‍ ആപ്പില്‍ സ്വന്തമായി അക്കൌണ്ട് ഉണ്ടാക്കിയോ കുടുംബാംഗങ്ങളുടെ അക്കൗണ്ട് വഴിയോ രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടത്തിയും രജിസ്‌ട്രേഷന്‍ നടത്താം.ആരോഗ്യമന്ത്രാലയംനിലവില്‍ 15 നും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമായിരുന്നു രാജ്യത്ത് വാക്സിന്‍ നല്‍കിയിരുന്നത്. സ്‌കൂളുകള്‍ പഴയത് പോലെ തുറന്നതോടെ കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരില്‍ വാക്‌സിനേഷന്‍ തുടങ്ങിയത്. ഈ വിഭാഗത്തിലെ അര്‍ഹരായ മുഴുവന്‍ പേരും ആദ്യ ഡോസ് സ്വീകരിച്ചു. പകുതി പേര്‍ വാക്‌സീനേഷന്‍ പൂര്‍ത്തിയാക്കി. ഇതോടെയാണ് 12 വയസിന് മുകളിലുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ തീരുമാനിച്ചത്.മുതിര്‍ന്ന പൗരന്മാര്‍ക്ക് കരുതല്‍ എന്ന നിലയിലാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. മറ്റ് അസുഖങ്ങള്‍ ഉള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമാണ് ഇതുവരെ കരുതല്‍ ഡോസ് നല്‍കിയിരുന്നത്.

സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷന്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്സിനേഷന്‍ നടത്തുക. ഈ കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കുന്നതാണ്. കുട്ടികളുടെ വാക്സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു

Latest