Kerala
വാഹനമിടിച്ച് ഒമ്പതു കാരിയെ കോമാവസ്ഥവയിലാക്കിയ വിദേശത്തുള്ള പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ഇല്ല
കഴിഞ്ഞ ഫെബ്രുവരി 17നാണ് ചോറോട് വച്ച് ഷജീല്‍ ഓടിച്ച കാര്‍ ഇടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകള്‍ ദൃഷാന അബോധാവസ്ഥയില്‍ ആകുകയും ചെയ്തത്

കോഴിക്കോട് | അമിത വേഗത്തില്‍ കാറിടിച്ച് ഒമ്പതു വയസുകാരിയെ കോമാവസ്ഥവയിലാക്കിയ വടകര അഴിയൂര്‍ അപകട കേസിലെ പ്രതി ഷജീലിന് മുൻകൂർ ജാമ്യം ഇല്ല. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർജാമ്യപേക്ഷ തള്ളിയത്.
അപകടം ഉണ്ടാക്കിയിട്ടും നിര്‍ത്താതെ വാഹനമോടിച്ചു രക്ഷപ്പെട്ടു, അപകട വിവരം മറച്ചുവെച്ച് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് പണം തട്ടി തുടങ്ങിയ കാര്യങ്ങളാണ് ജാമ്യത്തെ എതിര്‍ത്തു കൊണ്ടു പോലീസ് കോടതിയില്‍ ഉന്നയിച്ചത്. സംഭവ ശേഷം വിദേശത്തേക്കു കടന്ന ഷജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരി 17നാണ് ചോറോട് വച്ച് ഷജീല്‍ ഓടിച്ച കാര്‍ ഇടിച്ച് 62 വയസുകാരി മരിക്കുകയും കൊച്ചുമകള്‍ ദൃഷാന അബോധാവസ്ഥയില്‍ ആകുകയും ചെയ്തത്.
വടകര ചോറോട് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു കണ്ണൂര്‍ മേലേ ചൊവ്വ സ്വദേശിയായ ദൃഷാനയെയും മുത്തശ്ശിയെയും തലശേരി ഭാഗത്തേക്ക് അമിതവേഗത്തില്‍ പോവുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുത്തശ്ശി ബേബി സംഭവ സ്ഥലത്ത് വച്ചു മരിച്ചു. ഗുരുതരമായി പരിക്കെറ്റ ദൃഷാന ഇന്നും അബോധാവസ്ഥയില്‍ തുടരുകയാണ്.
പത്ത് മാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞത്. നഷ്ട പരിഹാരത്തിനായി പ്രതി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. വിദേശത്തേക്ക് കടന്ന പ്രതിയെ തിരികെയെത്തിക്കാനുള്ള പോലീസ് ശ്രമത്തിനിടെയാണ് വിദേശത്തിരുന്നുകൊണ്ട് പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.