Connect with us

From the print

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം; സി വിജിലിൽ 1,07,202 പരാതികള്‍

1,05,356 എണ്ണത്തില്‍ നടപടി

Published

|

Last Updated

തിരുവനന്തപുരം | ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ 1,07,202 പരാതികള്‍ ലഭിച്ചു. ഇവയില്‍ അന്വേഷണത്തില്‍ ശരിയെന്ന് കണ്ടെത്തിയ 1,05,356 പരാതികളില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും 183 പരാതികളില്‍ നടപടി പുരോഗമിക്കുകയാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ ഏഴ് വരെയുള്ള കണക്കാണിത്. അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷപ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ മുഖേന കൂടുതലായി ലഭിച്ചത്.
അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച് 93,540 പരാതികള്‍ ലഭിച്ചപ്പോള്‍ വസ്തുവകകള്‍ വികൃതമാക്കിയതായുള്ള 5,908 പരാതികള്‍ ഉണ്ടായി. നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച 2,150 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 177 പരാതികളും ലഭിച്ചു. പണവിതരണം(29), മദ്യവിതരണം(32), സമ്മാനങ്ങള്‍ നല്‍കല്‍(24), ആയുധപ്രദര്‍ശനം(110), വിദ്വേഷപ്രസംഗം(19), സമയപരിധി കഴിഞ്ഞും സ്പീക്കര്‍ ഉപയോഗിക്കല്‍(10) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജില്‍ വഴി ലഭിച്ചു. പരാതികളില്‍ വസ്തുതയില്ലെന്ന് കണ്ട് 1,663 എണ്ണം തള്ളി.

പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച ഏതുതരം പരാതികളും അപ്പപ്പോള്‍ സി വിജില്‍(സിറ്റിസണ്‍സ് വിജില്‍) ആപ്ലിക്കേഷനിലൂടെ അയക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ആപ്പ് വഴി അയക്കുന്ന പരാതികളിന്മേല്‍ ഉടനടി നടപടി ഉണ്ടാകും. ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ട് മിനുട്ടില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം ചെറുകുറിപ്പോടെ നല്‍കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയുണ്ടാവും.

സി വിജില്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. സി വിജില്‍ വഴി അയക്കുന്ന പരാതികള്‍ ജില്ലാ കലക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമിലാണ് എത്തുക. പരാതികള്‍ ലഭിച്ച പ്രദേശങ്ങളില്‍ ആ സമയത്തുള്ള നിരീക്ഷണ സ്‌ക്വാഡുകള്‍ക്ക് ഉടന്‍ വിവരം കൈമാറും. പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 30 മിനുട്ടുകള്‍ക്കകം ഫീല്‍ഡ് സ്‌ക്വാഡ് വിവരം ജില്ലാതല കേന്ദ്രത്തിന് കൈമാറും. ഇതനുസരിച്ച് ജില്ലാതലത്തില്‍ നടപടിയെടുക്കേണ്ട വിഷയങ്ങളില്‍ ഉടന്‍ നടപടിയെടുക്കും. അല്ലാത്ത വിഷയങ്ങള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസിന് കൈമാറുകയാണ് ചെയ്യുക.

സ്വീകരിച്ച നടപടി ഉടന്‍ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. ഓരോ പരാതിയുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും.

Latest