Connect with us

National

രാജസ്ഥാനിൽ വോട്ടെടുപ്പ് തുടങ്ങി; 1862 പേർ ജനവിധി തേടുന്നു; അതീവ സുരക്ഷ

199 നിയമസഭാ മണ്ഡലങ്ങളിലായി 5,25,38,105 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

Published

|

Last Updated

ജയ്പൂർ | രാജസ്ഥാൻ ഇന്ന് ബൂത്തിൽ. സംസ്ഥാനത്തെ 200 നിയമസഭാ മണ്ഡലങ്ങളിൽ 199 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി. ശ്രീ ഗംഗാനഗറിലെ കരൺപൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കോണൂർ അന്തരിച്ചതിനെ തുടർന്ന് ഈ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. 199 നിയമസഭാ മണ്ഡലങ്ങളിലായി 5,25,38,105 വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. കോൺഗ്രസും ബിജെപിയും തമ്മിലാണ് നേരിട്ടുള്ള മത്സരം. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.

കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ വോട്ടെടുപ്പ് നടക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ പ്രവീൺ ഗുപ്ത അറിയിച്ചു. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ 1,02,290 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 69,114 പോലീസുകാരെയും 32,876 രാജസ്ഥാൻ ഹോം ഗാർഡിനെയും ഫോറസ്റ്റ് ഗാർഡിനെയും ആർഎസി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. അതേസമയം സിഎപിഎഫിന്റെ 700 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്.

രാജസ്ഥാനിൽ ആകെ 1862 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോട്ടസാര, നിയമസഭാ സ്പീക്കർ സിപി ജോഷി, ശാന്തി ധരിവാൾ, ബിഡി കല്ല, ഭൻവർ സിംഗ് ഭാട്ടി, സാലിഹ് മുഹമ്മദ്, മംമ്ത ഭൂപേഷ്, പ്രതാപ് സിങ് ഖച്ചരിയവാസ്, രാജേന്ദ്ര യാദവ്, ശകുന്തള റാവത്ത്, ഉദയ് ലാൽ. അഞ്ജന, മഹേന്ദ്രജിത്ത് സിംഗ് മാളവ്യ, അശോക് ചന്ദന, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ തിരഞ്ഞെടുപ്പ് രംഗത്തുണ്ട്.

ബിജെപിയിൽ നിന്ന്, പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ്, പ്രതിപക്ഷ ഉപനേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ സതീഷ് പൂനിയ, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, എംപി ദിയാ കുമാരി, രാജ്യവർദ്ധൻ റാത്തോഡ്, ബാബ ബാലക്നാഥ്, കിരോരി ലാൽ മീണ, ഗുർജാർ നേതാവ് അന്തരിച്ച കിരോരി സിങ്ങിന്റെ മകൻ വിജയ് ബൈൻസ്ല എന്നിവരും ജനവധി തേടുന്നു.

സംസ്ഥാനത്ത് ആകെ 51,890 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 26,393 പോളിംഗ് സ്റ്റേഷനുകളിൽ തത്സമയ വെബ്കാസ്റ്റിംഗ് നടത്തും. ഈ പോളിംഗ് സ്റ്റേഷനുകൾ ജില്ലാതല കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കും. 62,372 കൺട്രോൾ യൂണിറ്റുകളും റിസർവുകളും ഉൾപ്പെടെ 67,580 വിവിപാറ്റ് മെഷീനുകൾ ഉപയോഗിക്കും.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെലോട്ട് എന്നിവർ കോൺഗ്രസിന് വേണ്ടി നിരവധി തിരഞ്ഞെടുപ്പ് യോഗങ്ങൾ നടത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകി. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ് (ഉത്തർപ്രദേശ്), ശിവരാജ് സിംഗ് ചൗഹാൻ (മധ്യപ്രദേശ്), ഹിമന്ത ബിശ്വ ശർമ്മ (അസം) എന്നിവരും വിവിധ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിൽ സംസാരിച്ചു.

2018ൽ കോൺഗ്രസ് 99 സീറ്റുകൾ നേടിയപ്പോൾ ബിജെപി 73 സീറ്റുകൾ നേടി. ബിഎസ്പി എംഎൽഎമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.

Latest