Connect with us

National

വഖഫ് ഭേദഗതി ബില്ല്: 31 അംഗ സംയുക്ത പാർലമെൻ്ററി സമിതി രൂപീകരിച്ചു

ലോക്‌സഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണ് സമിതിയിൽ ഉള്ളത്.

Published

|

Last Updated

ന്യൂഡൽഹി | വഖഫ് ഭേദഗതി ബില്ല് സൂക്ഷ്മ പരിശോധന നടത്താൻ സംയുക്ത പാർലമെൻ്ററി സമിതി രൂപീകരിച്ചു. ഈ സമിതിയിൽ 31 അംഗങ്ങളുണ്ടാകും. ലോക്‌സഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 10 അംഗങ്ങളുമാണ് സമിതിയിൽ ഉള്ളത്. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൻ്റെ ആദ്യവാരം സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

ബി.ജെ.പി. എം.പിമാരായ ജഗദംബിക പാല്‍, നിഷികാന്ത് ദുബേ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്സ്വാള്‍, ദിലീപ് സൈകിയ, അഭിജിത്ത് ഗംഗോപാധ്യായ, ഡി.കെ. അരുണ എന്നിവര്‍ ലോക്സഭയില്‍നിന്നുള്ള ഭരണകക്ഷി അംഗങ്ങളാണ്. ഗൗരവ് ഗൊഗോയി, ഇമ്രാന്‍ മസൂദ്, മൊഹമ്മദ് ജാവേദ് എന്നിവരാണ് കോണ്‍ഗ്രസില്‍നിന്ന് സമിതിയില്‍ ഉള്ളത്.

സമാജ്‌വാദി പാര്‍ട്ടിയില്‍നിന്ന് മൊഹിബുല്ല നദ്വി, തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് കല്യാണ്‍ ബാനര്‍ജി, ഡി.എം.കെയില്‍നിന്ന് എ. രാജ എന്നിവര്‍ സമിതി അംഗങ്ങളാണ്. ടി.ഡി.പിയില്‍നിന്ന് ലാവു ശ്രീകൃഷ്ണ ദേവരായലു, ജെ.ഡി.യുവില്‍നിന്ന് ദിലേശ്വര്‍ കാമത്ത്, ഉദ്ധവ് ശിവസേനയില്‍നിന്ന് അരവിന്ദ് സാവന്ത്, എന്‍.സി.പി. ശരദ്ചന്ദ്ര പവാറില്‍നിന്ന് സുരേഷ് ഗോപിനാഥ് മഹത്രെ, ശിവസേനയില്‍നിന്ന് നരേഷ് മഹ്സ്‌കേ, എല്‍.ജെ.പി. രാം വിലാസില്‍നിന്ന് അരുണ്‍ ഭാരതി, എ.ഐ.എം.ഐ.എം. എം.പി. അസദുദ്ദീന്‍ ഒവൈസി എന്നിവരാണ് ലോക്സഭയില്‍നിന്നുള്ള മറ്റ് അംഗങ്ങള്‍.

രാജ്യസഭയില്‍നിന്ന് ബി.ജെ.പി. എം.പിമാരായ ബ്രിജ് ലാല്‍, മേധ വിശ്രം കുല്‍കര്‍ണി, ഗുലാം അലി, രാധാമോഹന്‍ദാസ് അഗര്‍വാള്‍ എന്നിവരും കോണ്‍ഗ്രസില്‍നിന്ന് സയ്യിദ് നാസര്‍ ഹുസൈനും തൃണമൂല്‍ പ്രതിനിധിയായി മുഹമ്മദ് നദീമുല്‍ ഹഖും അംഗങ്ങളാവും. വൈ.എസ്.ആര്‍. കോണ്‍ഗ്രസില്‍നിന്ന് വി. വിജയസായ് റെഡ്ഡി, ഡി.എം.കെയില്‍നിന്ന് എം. മുഹമ്മദ് അബ്ദുല്ല, ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് സഞ്ജയ് സിങ്, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത ഡി. വീരേന്ദ്ര ഹെഗ്ഡെ എന്നിവരും സമിതിയിലുണ്ടാവും.

ഇന്നലെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ബിൽ മുസ്‍ലിം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശക്തമായി എതിർത്തു. തുടർന്നാണ് ബിൽ ജെ പി സിക്ക് അയച്ചത്. ബിൽ ജെപിസിക്ക് അയക്കാനുള്ള പ്രമേയം കിരൺ റിജിജു ഇന്ന് പാർലിമെന്റിൽ അവതരിപ്പിച്ചു. ഇത് ലോക്സഭ പാസാക്കി.

Latest