Connect with us

Kerala

പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവ് വേണം; സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് മുല്ലപ്പള്ളി എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ പിസിസി അധ്യക്ഷനാക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് മുല്ലപ്പള്ളി എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണ നല്‍കുമെന്നും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ഖര്‍ഗെയ്ക്ക് അയച്ച കത്തില്‍ മുല്ലപ്പളളി അറിയിച്ചു.

പുതിയ കെപിസിസി അധ്യക്ഷന്‍ വേണമെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളുടെയും ആവശ്യം. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഭൂരിപക്ഷം നേതാക്കളും ഇക്കാര്യം അറിയിച്ചിരുന്നു. കെ സുധാകരന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. യോഗത്തിന് മുന്‍പ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാന നേതാക്കളെ കാണും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം. അധ്യക്ഷ സ്ഥാനത്തേക്ക് അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നു വിവരമുണ്ട്. യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കും. യോഗം വിവാദ വിഷയങ്ങളില്‍ കേന്ദ്രീകരിക്കരുതെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.

അതേസമയം അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം കെ സുധാകരന്‍ പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും. മാറ്റിയാല്‍ കുഴപ്പമില്ല. പരാതിയുമില്ല. ഞാന്‍ തൃപ്തനായ മനസിന്റെ ഉടമയാണെന്നും കഴിഞ്ഞ ദിവസം സുധാകരന്‍ പ്രതികരിച്ചിരുന്നു.

 

 

Latest