Articles
തീരദേശങ്ങളിലെ മനുഷ്യരെ ചേര്‍ത്തുപിടിക്കണം
നീറുന്ന നിരവധിയായ വിഷയങ്ങളിലൂടെ കടലോരവും തീരദേശ ജനതയും കടന്നു പോകുന്നുണ്ട്. മേല്‍ക്കൂരയിലെ ദ്രവിച്ച ഓലകള്‍ കെട്ടിമേയാനുള്ള സാഹചര്യം പോലും അന്യമായ നൂറുകണക്കിന് വീടുകള്‍ തീരദേശത്തെ നൊമ്പര കാഴ്ചയാണ്. മാറുന്ന ലോകത്തിന്റെ ഗതിവേഗങ്ങള്‍ക്കൊപ്പം കടലോര ജനതയെയും കൂടെ നടത്താനുള്ള ബാധ്യത അധികൃതരോടൊപ്പം സമൂഹത്തിലെ ഓരോരുത്തര്‍ക്കുമുണ്ട്.

ഒമ്പത് ജില്ലകളിലായി പടര്‍ന്ന് കിടക്കുന്ന 590 കിലോമീറ്റര്‍ തീരദേശം കേരളത്തിന്റെ നാഗരികതയെ രൂപപ്പെടുത്തിയതിലെ അടിസ്ഥാന ഘടകമാണ്. നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും വാണിജ്യ – സാംസ്‌കാരിക വിനിമയത്തിനും തീരങ്ങള്‍ സാക്ഷിയായി. എന്നാല്‍ നീറുന്ന നിരവധിയായ വിഷയങ്ങളിലൂടെ കടലോരവും തീരദേശ ജനതയും കടന്നു പോകുന്നുണ്ട്. മേല്‍ക്കൂരയിലെ ദ്രവിച്ച ഓലകള്‍ കെട്ടിമേയാനുള്ള സാഹചര്യം പോലും അന്യമായ നൂറുകണക്കിന് വീടുകള്‍ തീരദേശത്തെ നൊമ്പര കാഴ്ചയാണ്. മാറുന്ന ലോകത്തിന്റെ ഗതിവേഗങ്ങള്‍ക്കൊപ്പം കടലോര ജനതയെയും കൂടെ നടത്താനുള്ള ബാധ്യത അധികൃതരോടൊപ്പം സമൂഹത്തിലെ ഓരോരുത്തര്‍ക്കുമുണ്ട്.
കടലാക്രമണം, ഖനനം
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ 2,500 ഏക്കറിലധികം തീരദേശ ഭൂമി കടലാക്രമണത്തില്‍ നഷ്ടപ്പെട്ടതായി കണക്കുകള്‍ പറയുന്നു. ഒന്നര ലക്ഷം മനുഷ്യര്‍ക്കാണ് വാസസ്ഥലം നഷ്ടമായത്. ചെല്ലാനം, വലിയതുറ, ചവറ തുടങ്ങിയിടങ്ങളില്‍ നിന്ന് കുടുംബങ്ങള്‍ പൂര്‍ണമായും കുടിയിറങ്ങുന്ന സ്ഥിതിയായി. ആഴക്കടല്‍ ഖനനവും മണല്‍ വാരലും കണ്ടല്‍ക്കാടുകളുടെ നാശവും കാലാവസ്ഥാ വ്യതിയാനങ്ങളും കടലാക്രമണത്തോത് വര്‍ധിപ്പിക്കുന്നു.
13 ബ്ലോക്കുകളിലായി ആഴക്കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ കോപ്പുകൂട്ടുന്നതോടെ 2.5 ലക്ഷം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയിലാകുകയാണ്. 750 മില്യണ്‍ ടണ്‍ മണലിലാണ് കോര്‍പറേറ്റുകള്‍ കണ്ണുവെക്കുന്നത്. കേരളത്തിന്റെ വാര്‍ഷിക ഉപഭോഗം 30 മില്യണ്‍ ടണ്ണാണ്. ആദ്യ ഘട്ടത്തില്‍ പദ്ധതി ലക്ഷ്യമിടുന്ന പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം തീരങ്ങള്‍ ഈ ഭീഷണിയുടെ നിഴലിലാണ്. കേന്ദ്ര അജന്‍ഡ വിജയിക്കുന്ന പക്ഷം തലമുറകളായി നിലനിന്നു പോന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ ആവാസവ്യവസ്ഥക്ക് മരണമണി മുഴങ്ങും. സമാന നിര്‍ദേശത്തെ തമിഴ്നാട് ചെറുത്തു തോല്‍പ്പിച്ചപ്പോള്‍ കേരളം സ്വീകരിക്കുന്നത് സംശയാസ്പദ നിലപാടാണ്.
കടലാക്രമണത്തെ ചെറുക്കാന്‍ കാലാകാലങ്ങളില്‍ സര്‍ക്കാറുകള്‍ സ്വീകരിച്ചു പോരുന്നത് കടല്‍ഭിത്തി നിര്‍മാണമാണ്. പുലിമുട്ട് നിര്‍മാണത്തിന് സര്‍ക്കാര്‍ ചെലവഴിച്ച 400 കോടിയുടെ പദ്ധതി ക്രമക്കേടുകളെ തുടര്‍ന്ന് നിലവില്‍ വിജിലന്‍സ് അന്വേഷണത്തിലാണ്. എസ്റ്റിമേറ്റിലും ടെന്‍ഡറിലും ഉപയോഗിച്ച കല്ലുകളുടെ ഗുണനിലവാരത്തിലും അടക്കം വ്യാപകമായ പരാതികള്‍ ഈ പദ്ധതിയില്‍ ഉയര്‍ന്നിട്ടുണ്ട്. സി ആര്‍ സെഡ് നിയമത്തിലെ കടുത്ത വ്യവസ്ഥകളും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. തീരപ്രദേശത്തെ പാര്‍പ്പിട പദ്ധതിയായ പുനര്‍ഗേഹം ഫണ്ടില്ലാത്തതിനാല്‍ നിലച്ച മട്ടാണ്.
ആരോഗ്യ പ്രതിസന്ധി
നോവലിലും സിനിമയിലും കണ്ടുപരിചയിച്ച മത്സ്യത്തൊഴിലാളികള്‍ അരോഗദൃഢഗാത്രരായ, എന്തിനും പോന്ന ധൈര്യശാലികളായിരുന്നു. ധൈര്യത്തിന് കുറവില്ലെങ്കിലും തീരദേശത്ത് കാണപ്പെടുന്ന പുതിയ പല രോഗങ്ങളും ദുരൂഹത ജനിപ്പിക്കുന്നതാണ്.
മത്സ്യത്തൊഴിലാളി മേഖലയിലെ അസുഖങ്ങളായി കരുതിപ്പോന്നിരുന്നത് ത്വക് രോഗങ്ങളും കാഴ്ച- ശ്രവണ വൈകല്യങ്ങളും ജലജന്യ രോഗങ്ങളുമായിരുന്നു. എന്നാല്‍ അസാംക്രമിക രോഗങ്ങള്‍ എന്നറിയപ്പെടുന്ന എന്‍ സി ഡി (നോണ്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ്) വ്യാപകമായി ഇപ്പോള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കിഡ്നി – ഹൃദയ – കരള്‍ തകരാറുകള്‍, രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, വിഷാദം എന്നിവ വ്യാപകമാകുന്നു. സമീപകാലം വരെ തീരദേശത്തിനന്യമായിരുന്ന ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച് ശാസ്ത്രീയമായ ഒരു പഠനവും ഇതുവരെ ഉണ്ടായിട്ടില്ല. ഉപ്പിന്റെ അമിത ഉപഭോഗവും നിര്‍ജലീകരണവും ആരോഗ്യ അധികൃതര്‍ കാരണങ്ങളായി പറയാറുണ്ടെങ്കിലും അവയൊന്നും പുതുതായി തുടങ്ങിയവയല്ല. ആശുപത്രികളുടെയും വിദഗ്ധ ഡോക്ടര്‍മാരുടെയും മറ്റു ആരോഗ്യ സേവനങ്ങളുടെയും അഭാവം എല്ലാ കാലത്തെയും പോലെ ഇപ്പോഴും തുടരുകയാണ്. ആവശ്യകത വര്‍ധിച്ച പുതിയകാലത്ത് അധികൃതരുടെ അടിയന്തര ശ്രദ്ധ തീരദേശ ആരോഗ്യ പരിപാലന രംഗത്ത് ഉണ്ടാകേണ്ടതുണ്ട്. കുടിവെള്ളം മലിനമാകുകയും വ്യവസായ മാലിന്യങ്ങള്‍ വ്യാപകമാകുകയും ചെയ്യുന്നത് പതിവായി മാറിയിട്ടുണ്ട്.
തൊഴിലില്ലായ്മ
കാലാവസ്ഥാ മാറ്റങ്ങള്‍ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. അപ്രതീക്ഷിത വേലിയേറ്റങ്ങളും പ്രകൃതി ദുരന്തങ്ങളും സ്ഥിതി വഷളാക്കുന്നു. തൊഴിലിടങ്ങളുടെ നഷ്ടവും മത്സ്യ സമ്പത്തിലെ കുറവും കടപ്പുറത്തെ വറുതിയിലാക്കിയിട്ടുണ്ട്. ആഴക്കടല്‍ മത്സ്യ ബന്ധനവും വലിയ വെസലുകളും കോള്‍ഡ് സ്റ്റോറേജ് – സംസ്‌കരണ സൗകര്യങ്ങളും അന്നന്നു കടലില്‍ പോയിരുന്ന ഇടത്തര – ചെറുകിടക്കാരെ തൊഴില്‍രഹിതരാക്കിയിട്ടുണ്ട്. ഇന്ധന സബ്സിഡിയുള്‍പ്പെടെ വിവിധ ക്ഷേമപദ്ധതികള്‍ ഫണ്ടിന്റെ അപര്യാപ്തത കാരണം ഫലപ്രദമല്ല.
സംവരണ പിഴവുകള്‍
കേരളതീരദേശം ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ എന്നും ശാന്തമാണ്. ക്രിസ്ത്യന്‍ – ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ തീരപ്രദേശത്ത് വസിക്കുന്നുണ്ട്. ഹിന്ദു വിശ്വാസികളായ ധീവര വിഭാഗത്തിന് ഒ ബി സി ക്വാട്ടയില്‍ നിന്ന് മൂന്ന് ശതമാനം സംവരണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ലത്തീന്‍ കത്തോലിക്ക വിഭാഗത്തിലാണ്. ഒ ബി സി സംവരണ ആനുകൂല്യമായി മൂന്ന് ശതമാനം റിസര്‍വേഷന്‍ അവര്‍ക്കും ലഭിക്കുന്നുണ്ട്. ഇസ്‌ലാം മതവിശ്വാസികളായ മത്സ്യത്തൊഴിലാളികള്‍ ഒ ബി സി വിഭാഗത്തിലെ പൊതു മുസ്‌ലിം സംവരണത്തിനു കീഴിലാണ്. അവര്‍ക്ക് സംവരണ ആനുകൂല്യം ലഭ്യമാകണമെങ്കില്‍ ഇതര മുസ്‌ലിം വിശ്വാസികളുടെ ഇടയില്‍ നിന്ന് യോഗ്യത കൈവരിക്കണം. അതിനുള്ള മത്സരക്ഷമത പലപ്പോഴും ഇല്ലാതെ വരുന്നതിനാല്‍ മുസ്‌ലിം മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നിയമനവും പ്രവേശനവും മിക്കവാറും അന്യമാണ്. അതുകൊണ്ട് തന്നെ 12 ശതമാനം വരുന്ന മുസ്‌ലിം ക്വാട്ടയില്‍ നിന്ന് രണ്ട് ശതമാനമെങ്കിലും വരുന്ന സബ്ക്വാട്ട അവര്‍ക്ക് വേണ്ടി അനുവദിക്കേണ്ടതുണ്ട്. മുസ്‌ലിം സംവരണത്തിനകത്തെ ഉപ സംവരണമായത് കൊണ്ട് തന്നെ മറ്റു വിഭാഗങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ പരാതി ഉയരുന്ന പ്രശ്നമില്ല. ശബ്ദിക്കാനും അവകാശങ്ങള്‍ പിടിച്ചു വാങ്ങാനും സ്വാധീനമില്ലാത്തതിന്റെ പേരില്‍ മുസ്‌ലിം വിഭാഗത്തില്‍ പെടുന്ന മത്സ്യത്തൊഴിലാളികള്‍ സമൂഹത്തിന്റെ പിന്നാമ്പുറത്താണ് ഇപ്പോഴും കഴിഞ്ഞു കൂടുന്നത്. പൊതുസമൂഹത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും സര്‍ക്കാറിന്റെയും ശ്രദ്ധ ഈ വിഷയത്തില്‍ പതിയേണ്ടതുണ്ട്.