life mission case
ശിവശങ്കറും സ്വപ്‌ന സുരേഷും നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്
സ്വപ്‌നക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കര്‍ വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്.

കൊച്ചി | ലൈഫ് മിഷന്‍ കോഴക്കേസില്‍ മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇക്കാര്യങ്ങള്‍ ഇ ഡി ചൂണ്ടിക്കാട്ടുന്നത്. കോഴപ്പണം വരുന്നതിന്റെ തലേന്ന് നടത്തിയ ചാറ്റുകളാണ് ഇതെന്നാണ് ഇ ഡി പറയുന്നത്. കേസില്‍ ഈ ചാറ്റുകള്‍ ഏറെ നിര്‍ണായകമാണെന്നും വിശദമായ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുന്നുവെന്നും ഇ ഡി അറിയിച്ചു.
2019 ജൂലൈ 31ന് ഇരുവരും തമ്മില്‍ നടത്തിയ സന്ദേശങ്ങളാണ് പുറത്തായത്. ലൈഫ് മിഷന്‍ കരാറിലെ കള്ളപ്പണ ഇടപാടിന്റെ പ്രധാന തെളിവായാണ് ഇ ഡി ഈ സംഭാഷണം കോടതിയില്‍ ഹാജരാക്കിയത്. സ്വപ്‌നക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി പറഞ്ഞതായി ശിവശങ്കര്‍ വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശമാണ് ശിവശങ്കര്‍ സന്ദേശത്തില്‍ നല്‍കുന്നത്.
ഒന്നിലും കാര്യമായി ഇടപെടാതെ ഒഴിഞ്ഞുനില്‍ക്കണമെന്നും എന്തെങ്കിലും വീഴ്ച്ച ഉണ്ടായാല്‍ എല്ലാം സ്വപ്‌നയുടെ തലയില്‍ ഇടുമെന്നും ശിവശങ്കര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാമെന്നും സരിതും ഖാലിദും കാര്യങ്ങള്‍ നോക്കിക്കോളുമെന്നുമാണ് സ്വപ്‌ന നല്‍കുന്ന മറുപടി.