From the print
മഹ്്മൂദ് ഖലീലിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം
നാടുകടത്തൽ തടഞ്ഞ് യു എസ് കോടതി

ന്യൂയോർക്ക് | ഇസ്‌റാഈൽ വിരു ദ്ധ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയ കൊളംബിയ യൂനിവേഴ്‌സിറ്റി വിദ്യാർഥി മഹ്്മൂദ് ഖലീലിന്റെ അറസ്റ്റിൽ ന്യൂയോർക്കിൽ വൻ പ്രതിഷേധം. ഖലീലിനെ ഉടൻ മോചിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആക്രമണമാണ് അറസ്റ്റെന്ന് പൗരാവകാശ സംഘടനകൾ അപലപിച്ചു. ഖലീലിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ന്യൂയോർക്ക് സിവിൽ ലിബർട്ടീസ് യൂനിയൻ പറഞ്ഞു. ട്രംപ് ഭരണകൂടത്തിനു മുന്നിൽ സർവകലാശാലകൾ കീഴടങ്ങുകയാണെന്ന് സ്റ്റുഡന്റ് വർക്കേഴ്സ് ഓഫ് കൊളംബിയ ആരോപിച്ചു. സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഇന്റർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് വിഭാഗത്തിലെ വിദ്യാർഥിയായ ഖലീലിനെ ക്യാമ്പസിലെ താമസസ്ഥലത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
അതിനിടെ ഖലീലിനെ നാടുകടത്തുന്നത് യു എസ് ഡിസ്ട്രിക്ട് കോടതി ജഡ്ജി ജെസെ ഫുർസ്മാൻ തടഞ്ഞു. ഇസ്‌റാഈൽ വിരുദ്ധ സമരത്തിലേർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നയം. ഇന്ന് ഖലീലിന്റെ അഭിഭാഷകരുടെ വാദങ്ങൾ കേട്ട ശേഷമായിരിക്കും കോടതിയുടെ അന്തിമ തീരുമാനം. ലൂസിയാനയിൽ കുടിയേറ്റക്കാരെ പാർപ്പിച്ചിട്ടുള്ള ജയിലിലടച്ച ഖലീലിനെ ന്യൂയോർക്കിലേക്ക് മാറ്റണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു.
സിറിയയിലെ ഫലസ്തീൻ അഭയാർഥി ക്യാമ്പിൽ വളർന്ന ഖലിൽ ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ബ്രിട്ടിഷ് എംബസിയിൽ ജോലി ചെയ്തിട്ടുണ്ട്.