Kerala
എളങ്കൂരിൽ യുവതിയെ ഭര്‍തൃ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ
ആരോപണം നിഷേധിച്ച് പ്രഭിന്റെ കുടുംബം രംഗത്തെത്തി
മലപ്പുറം | എളങ്കൂരില്‍ വിഷ്ണുജ എന്ന യുവതിയെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നാണെന്ന് കുടുബം ആരോപിച്ചിരുന്നു.
ഭര്‍തൃവീട്ടില്‍ വെച്ച് വിഷ്ണുജ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നു.വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കകം ജോലിയില്ലാത്തതിന്റെ പേരിലും സൗന്ദര്യം കുറവാണെന്നും പറഞ്ഞ് പ്രഭിന്‍ പീഡനം തുടങ്ങിയെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്.അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ മകള്‍ എല്ലാം മറച്ചു വെച്ചു.ഭര്‍ത്താവിനും കുടുംബത്തിനും എതിരെ നടപടി വേണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്നാണ് മഞ്ചേരി പോലീസ് അസ്വാഭിക മരണത്തിന് കേസെടുക്കുകയും പ്രഭിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
അതേസമയം, ആരോപണം നിഷേധിച്ച് പ്രഭിന്റെ കുടുംബം രംഗത്തെത്തി. പ്രഭിനും ഭാര്യ വിഷ്ണുജയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇതേ സംബന്ധിച്ച് കൂടുതല്‍ ഒന്നും അറിയില്ലെന്നുമാണ് പ്രഭിന്റെ കുടുംബം പറയുന്നത്.