Connect with us

youth trapped in hill

യുവാവ് മലയില്‍ കുടുങ്ങിയ സംഭവം; സേനകളുടെ സഹായം തേടി മുഖ്യമന്ത്രി

വ്യോമസേനയുടെ എ എൻ 32 വിമാനത്തില്‍ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും.

Published

|

Last Updated

പാലക്കാട് | മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി സംസ്ഥാന സർക്കാർ. ബെംഗളൂരുവില്‍ നിന്ന് പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള കമാൻഡോകള്‍ ഉടന്‍ പുറപ്പെടും. അവരെ വ്യോമസേനയുടെ എ എൻ 32 വിമാനത്തില്‍ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും.

കരസേനയുടെ മദ്രാസ് റെജിമെന്റില്‍ നിന്നുള്ള ഏഴ് പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണില്‍ നിന്ന് വൈകിട്ട് 7. 30ന് മലമ്പുഴയിലേക്ക് പുറപ്പെടും. ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ നാളെ പകല്‍ വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്. കരസേനയുടെ ദക്ഷിണ്‍ ഭാരത് ജി ഒ സി ലെഫ്റ്റനന്റ് ജനറല്‍ എ അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

യുവാവിൻ്റെ അരികിലെത്താനായി എൻ ഡി ആർ എഫ് സംഘം മലകയറുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഉച്ചക്ക് കൊച്ചിയിൽ നിന്ന് പുറപ്പെട്ട കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ മലയിടുക്കിൽ തങ്ങിയ യുവാവിനടുത്തേക്ക് എത്താൻ സാധിക്കാത്തതിനാൽ പിന്തിരിയുകയായിരുന്നു. ആയിരത്തോളം മീറ്റർ ഉയരമാണ് മലക്കുള്ളത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവാവ് മല കയറ്റത്തിനിടെ മലയുടെ ഉയർന്ന ഭാഗത്ത് കുടുങ്ങിയത്. ഇന്നലെ രാത്രി മുതൽ പോലീസ്, ഫോറസ്റ്റ്, ഫയർഫോഴ്സ് വിഭാഗം രക്ഷാപ്രവർത്തനം നടത്തി വരുന്നതായി ജില്ലാ കലക്ടർ അറിയിച്ചു.  ജില്ലാ കലക്ടർ മ്യൺമയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥൻ, എ ഡി എം. കെ മണികണ്Oൻ, മറ്റ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ട്. അതേസമയം, കോഴിക്കോട് നിന്നുള്ള വിദഗ്ധ പർവതാരോഹക സംഘം ഇവിടെയെത്തും. ഭക്ഷണവും വെള്ളവും എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന.

മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബു (23) ആണ് കഴിഞ്ഞ 30 മണിക്കൂറിലധികമായി ഇവിടെ കുടുങ്ങി കിടക്കുന്നത്. അഗ്‌നിരക്ഷാ സേനയും മലമ്പുഴ പോലീസും ബാബുവിനെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. തൃശൂരില്‍ നിന്നും എന്‍ ഡി ആര്‍ എഫ് സംഘവും പുറപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും ബാബു കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്കു പോയിട്ടുണ്ട്. വീഴ്ചയില്‍ ബാബുവിന്റെ കാലിനു പരുക്കുണ്ട്.

കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ബാബു, താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്തു സുഹൃത്തുക്കള്‍ക്കും പോലീസിനും അയച്ചു കൊടുത്തിട്ടുണ്ട്. എന്നാൽ വൈകുന്നേരത്തോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായി. അതേസമയം, രാത്രി മൊബൈൽ ഫ്ലാഷ് ലൈറ്റ് യുവാവ് തെളിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തു വന്യ മൃഗശല്യവും രൂക്ഷമാണ്.