Connect with us

Gulf

ദുബൈ ട്രാം സര്‍വീസിന് ഒരുങ്ങുന്നു

Published

|

Last Updated

tramദുബൈ: ദുബൈയുടെ മറ്റൊരു സ്വപ്‌ന പദ്ധതിയായ അല്‍ സഫൂഹ് ട്രാം പദ്ധതി അവസാന ഘട്ടത്തിലേക്ക്. നവംബര്‍ മാസത്തില്‍ ട്രാമുകള്‍ ഓടിത്തുടങ്ങുമെന്ന് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ആര്‍ ടി എ വ്യക്തമാക്കി. ആഴ്ചയില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ അഞ്ചു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ 20 മണിക്കൂറാവും ട്രാം പ്രവര്‍ത്തിക്കുക. രാവിലെ അഞ്ചു മുതല്‍ ഏഴു വരെ എട്ട് മിനുട്ട് ഇടവിട്ടാവും ട്രാം സര്‍വീസ്. രാവിലെ 10നും രാത്രി എട്ടിനും ഇടയില്‍ ഓരോ ആറു മിനുട്ടിലും ട്രാം സര്‍വീസ് നടത്തും. ഓരോ സ്‌റ്റേഷനിലും 30 സെക്കന്റാവും നിര്‍ത്തുക. മണിക്കൂറില്‍ 21.44 കിലോ മീറ്ററായിരിക്കും വേഗം. പരമാവധി വേഗം 50 കിലോമീറ്ററായിരിക്കും. 42 മിനുട്ടിനകം ട്രാം ഒരു തവണ സര്‍വീസ് പൂര്‍ത്തീകരിക്കും.

പാതയില്‍ ഓടാനുള്ള ട്രാമുകള്‍ ദുബൈയില്‍ എത്തിയിട്ട് മാസങ്ങളായി. ഇവയുടെ പരീക്ഷണ ഓട്ടം തകൃതിയായി നടന്നു വരവേയാണ് നവംബറില്‍ ട്രാം ഓട്ടം തുടങ്ങുമെന്ന് ആര്‍ ടി എ വ്യക്തമാക്കിയിരിക്കുന്നത്. 2014 നവംബറിലാവും പദ്ധതി പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യുകയെന്നു ആര്‍ ടി എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദ്‌നാന്‍ അല്‍ ഹമ്മാദി മാസങ്ങള്‍ക്ക് മുമ്പേ വെളിപ്പെടുത്തിയിരുന്നു. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമും ഇമാറാത്തി ബെല്‍ജിയന്‍ കോഫഌ ബിസിക്‌സും അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് നിര്‍മാണ ചുമതല. 85.10 കോടി ദിര്‍ഹത്തിനാണ് 13 വര്‍ഷത്തേക്ക് കമ്പനികള്‍ കരാര്‍ നേടിയിരിക്കുന്നത്. ആധുനികവും സുരക്ഷിതവുമായ വൈദ്യുതീകരണവും ദുബൈയുടെ പരിസ്ഥിതിക്ക് വിഘാതം വരുത്താത്തതുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കണ്‍സോര്‍ഷ്യം പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 11 ട്രാമുകളാണ് ദുബൈ മറീനയില്‍ നിന്ന് പോലീസ് അക്കാഡമി വരെ 10.6 കിലോമീറ്ററാവും ദൈര്‍ഘ്യം. 11 സ്റ്റേഷനുകള്‍ ഉണ്ടാകും. രണ്ടാം ഘട്ടത്തില്‍ ട്രാമുകളുടെ എണ്ണം 14 ആവും. അഞ്ചു കിലോമീറ്റര്‍ ട്രാക്കും ആറ് സ്റ്റേഷനുകളുമാണ് ഈ ഘട്ടത്തില്‍ പദ്ധതിക്കായി സജ്ജമാക്കുക.
വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ദുബൈ മറീന, ജുമൈറ ബീച്ച് തുടങ്ങിയ പ്രദേശങ്ങളെ അല്‍ സഫൂഹ് ഒന്ന് വഴി മാള്‍ ഓഫ് ദി എമിറേറ്റ്‌സുമായി ബന്ധിപ്പിക്കുകയാണ് ട്രാം പദ്ധതിയുടെ ലക്ഷ്യം. ഇതോടെ ഈ മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാം ലൈന്‍ മെട്രോയുടെ റെഡ് ലൈനിലെ രണ്ട് സ്‌റ്റേഷനുകളുമായും ബന്ധിപ്പിക്കുന്നതിനാല്‍ ഏറെ ജനവാസമുള്ള ഈ മേഖലക്ക് പദ്ധതി അനുഗ്രഹമാവും. മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, മദീന ജുമൈറ, ബുര്‍ജ് ഖലീഫ, നോളജ് വില്ലേജ്, ദുബൈ മീഡിയ സിറ്റി, ഇന്റര്‍നെറ്റ് സിറ്റി, ദുബൈ മറീന, ജുമൈറ ഹില്‍സ് എന്നിവയെയും ബന്ധിപ്പിക്കുന്നതാവും ട്രാം സര്‍വീസ്. ഓരോ ട്രെയിനും 44 മീറ്റര്‍ നീളമുണ്ടാകും. ആദ്യഘട്ടത്തില്‍ ദുബൈ മറീനയെയും നോളജ് വില്ലേജിനെയും ബന്ധിപ്പിക്കും. ഷോപ്പിംഗ് ട്രോളി എന്ന നിലയിലാകും ട്രാം സംവിധാനം അറിയപ്പെടുക.
യുവാക്കളായ യു എ ഇ പൗരന്മാര്‍ പദ്ധതിയില്‍ താല്‍പര്യം കാണിക്കണമെന്നും പദ്ധതിയുടെ ഭാഗമാവണമെന്നും ഇത് അവര്‍ക്ക് മികച്ച തൊഴിലവസരമാവും ഒരുക്കുകയെന്നും ഹമ്മാദി അന്ന് പറഞ്ഞിരുന്നു. രാജ്യത്തെ പൗരന്മാരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയെന്നത് ആര്‍ ടി എ യുടെ പ്രഥമ പരിഗണനയാണ്. നിര്‍ദിഷ്ട ട്രാം പദ്ധതി പ്രയാസമേറിയതാണെങ്കിലും ഏറെ താല്‍പര്യജനകമാണ്.
സര്‍വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി ട്രാം കടന്നുപോവുന്ന മേഖലകളിലെ ജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉതകുന്ന ബോധവത്കരണ പരിപാടികള്‍ക്ക് മറീന മേഖല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മാസങ്ങള്‍ക്ക് മുമ്പേ ബോധവത്കരണം നടത്തിയിരുന്നു. ദുബൈ മറീന മാളിനോട് ചേര്‍ന്ന ട്രാം സ്റ്റാന്റും അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ട്. അല്‍ സഫൂഹ് ട്രാം ഡിപ്പോയില്‍ നിന്നും 2014 ജനുവരി 17ന് ആയിരുന്നു ആദ്യ പരീക്ഷണ ഓട്ടം നടന്നത്. പല സ്ഥലങ്ങളിലും റോഡിനും ജനങ്ങള്‍ക്കും ഇടയിലൂടെ പോകുന്ന ട്രാം നഗരവാസികള്‍ക്കും സന്ദര്‍ശകരായി എത്തുന്നവര്‍ക്കും വേറിട്ട അനുഭവമായി മാറും. വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഇടയിലൂടെ ട്രാം കടന്നുപോകുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടി വരുമെന്ന് ആര്‍ ടി എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായറും വ്യക്തമാക്കിയിരുന്നു.