Connect with us

National

ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്: ഗോപിനാഥ് മുണ്ടെയുടെ മകള്‍ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം

Published

|

Last Updated

മുംബൈ: മുന്‍കേന്ദ്ര മന്ത്രി ഗോപിനാഥ് മുണ്ടെയുടെ നിര്യാണത്തെത്തുടര്‍ന്ന് ബീഡ് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ നേട്ടം. ഗോപിനാഥ് മുണ്ടെയുടെ മകള്‍ പ്രീതം മുണ്ടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ഇവിടെ വിജയിച്ചത്. ഏഴു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തോടെയാണ് ബിജെപി ബീഡ് മണ്ഡലം നിലനിര്‍ത്തിയത്.
പ്രീതം മുണ്ടെയ്ക്ക് ലഭിച്ചത് 9,16,923 വോട്ടുകള്‍. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശോക് റാവുവിന് 2,24,678 വോട്ടുകളാണ് ലഭിച്ചത്. പ്രീതത്തിന് 6,92,245 വോട്ടുകളുടെ ഭൂരിപക്ഷം. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരംബാഗ് മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ അനില്‍ ബസുവിന്റെ ഭൂരിപക്ഷമായ 5,92,502 വോട്ടിന്റെ റെക്കോര്‍ഡാണ് പ്രീതം മറികടന്നത്. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വഡോദര ലോക്‌സഭാ മണ്ഡലത്തില്‍ നേടിയ 5.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മൂന്നാമതായി.

ഗോപിനാഥ് മുണ്ടെയുടെ മറ്റൊരു മകളായ പങ്കജ മുണ്ടെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ലി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 25895 വോട്ടുകള്‍ക്കാണ് വിജയിച്ചത്.