Connect with us

Kerala

മിനി ഊട്ടിയില്‍ മരണക്കെണിയൊരുക്കി കരിങ്കല്‍ ക്വാറികള്‍

Published

|

Last Updated

മലപ്പുറം: സഞ്ചാരികള്‍ക്ക് കാഴ്ചയുടെ ദൃശ്യ വിസ്മയമൊരുക്കുന്ന ചെരുപ്പടി മലയില്‍ അപകടക്കെണിയൊരുക്കി കരിങ്കല്‍ ക്വാറികള്‍. സമുദ്ര നിരപ്പില്‍ നിന്ന് 1300 അടി ഉയരത്തിലുള്ള ചെരുപ്പടി മല പ്രകൃതി മനോഹാരിതയുടെ ദൃശ്യകുളിരാണ് സഞ്ചാരികള്‍ക്ക് പകരുന്നത്. ഹരിത‘ഭംഗി നിറഞ്ഞൊഴുകുന്ന ഈ പ്രദേശം വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണിന്ന്. ശിശിര കാലങ്ങളില്‍ മഞ്ഞില്‍ പുതച്ചു കിടക്കുന്ന ചെരുപ്പടി മലക്ക് മിനി ഊട്ടി എന്ന പേരുകൂടിയുണ്ട്. സായാഹ്നങ്ങളിലെ നേരിയ കുളിരും ഇളം കാറ്റും സഞ്ചാരികളുടെ മനം നിറക്കുന്നതാണ്. കരിപ്പൂര്‍ വിമാനത്താവളവും ഇവിടെ വിമാനമറിങ്ങുന്നതും പറന്നുയരുന്നതുമെല്ലാം നേരിട്ട് കാണാനുമാകും. ഓരോദിവസവും നൂറ് കണക്കിന് പേരാണ് ചെരുപ്പടിമലയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. അവധി ദിവസങ്ങളില്‍ തിരക്കേറെയായിരിക്കും.
എന്നാല്‍ പ്രവര്‍ത്തനം നിലച്ച കരിങ്കല്‍ ക്വാറികള്‍ വിനോദ സഞ്ചാരികള്‍ക്ക് അപകടമൊരുക്കുന്നുണ്ട്. ക്വാറികളിലെ വെള്ളത്തില്‍ കുളിക്കാനിറങ്ങുന്നവര്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. ക്വാറികള്‍ക്ക് ചുറ്റും സുരക്ഷാ വേലികളോ മുന്നറിയിപ്പ് ബോര്‍ഡുകളോ സ്ഥാപിക്കപ്പെട്ടിട്ടില്ല. മലപ്പുറം ജില്ലയുടെ വിദൂര ദിക്കുകളില്‍ നിന്നെത്തുന്നവര്‍ ക്വാറികളുടെ അടിത്തട്ടിലുള്ള അപകടം അറിയാതെ പോകുന്നു. ക്വാറികളില്‍ ആഴം കുറഞ്ഞ സ്ഥലവും കൂടിയ ‘ഭാഗങ്ങളുമുണ്ട്. വെള്ളം നിറഞ്ഞ ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങുന്നിടത്ത് ആഴം കുറവാണെങ്കില്‍ തൊട്ടപ്പുറത്ത് വലിയ ആഴമാണുള്ളത്. നീന്തല്‍ അറിയാത്തവര്‍ ഇവിടെയെത്തിയാല്‍ അപകടത്തില്‍ പെടും. റോഡുകള്‍ക്ക് അരിക് ‘ഭിത്തിയില്ലാത്തതിനാല്‍ വാഹനങ്ങളും ക്വാറിയിലേക്ക് മറിയാന്‍ സാധ്യതയേറെയാണ്. ജനവാസമില്ലാത്ത പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ബുദ്ധിമുട്ടായിരിക്കും.
ആഴത്തിലുള്ള ക്വാറികള്‍ക്ക് മുകളില്‍ നിന്ന് ഫോട്ടോയെടുക്കുന്നതും നിത്യകാഴ്ചയാണിവിടെ. അടി തെറ്റിയാല്‍ വലിയ ദുരന്തമാകും സംഭവിക്കുക.