Connect with us

Kerala

ബലാത്സംഗത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് ബലാത്സംഗത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം വര്‍ഷം തോറും കൂടിവരുന്നതായി െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 709 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികള്‍ക്കെതിരായ പീഡനം തടയാന്‍ കര്‍ശന നടപടികള്‍ ആവിഷ്‌കരിച്ചിട്ടും അവയൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2014 വര്‍ഷത്തിലാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്് രേഖപ്പെടുത്തിയത്. ഇവയില്‍ തന്നെ കൂടുതലും ലൈംഗീക പീഡന കേസുകളാണ്. 2013ല്‍ 637 ലൈംഗീക പീഡനങ്ങള്‍ രേഖപ്പെടുത്തിയ സ്ഥാനത്ത് 2014ല്‍, 709 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ മാത്രം കണക്കാണിതെന്നിരിക്കെ യഥാര്‍ഥ കണക്ക് ഇതിലുമെത്രയോ അധികം വരുമെന്നാണ് വിലയിരുത്തല്‍ കുട്ടികള്‍ക്കെതിരായ മറ്റു കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുമുണ്ട് കാര്യമായ വര്‍ധന. 2008ല്‍ കുട്ടികള്‍ക്കെതിരായ ആകെ അതിക്രമങ്ങള്‍ 549 കേസുകള്‍ രേഖപ്പെടുത്തിയിടത്ത് ഏഴ് വര്‍ഷത്തിനുശേഷം 2286 ആയി വര്‍ധിച്ചിരിക്കുകയാണ്. അത് പോലെ തന്നെ രാജ്യത്ത് ബലാത്സംഗം കേസുകള്‍ കെട്ടികിടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് നാലാം സ്ഥാനമാണ്. കേരളത്തില്‍ വിചാരണ പൂര്‍ത്തിയാകാത്ത കേസുകളുടെ എണ്ണം 2012ല്‍ 5,032 ആണ്. അഞ്ച് ശതമാനത്തില്‍ താഴെ ബലാത്സംഗ കേസുകളുടെ വിചാരണ മാത്രമേ സംസ്ഥാനത്ത് മന്ത്രാലയം വ്യക്തമാക്കുന്നുള്ളു.
ബലാത്സംഗ കേസുകളിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോഴും ഇരകള്‍ക്ക് നീതി ലഭിക്കുന്നതിന് അനന്തമായ കാലതാമസം വേണ്ടിവരുന്നു. രാജ്യത്ത് 15ശതമാനം ബലാത്സംഗ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിലിത് അഞ്ച് ശതമാനത്തില്‍ മാത്രം. 5281 കേസുകളാണ് 2012 ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയതത്. 5032 കേസുകളില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല. 249 കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയപ്പോള്‍ ശിക്ഷ ലഭിച്ചത് 57 പേര്‍ക്ക് മാത്രം. 192പേരെ വെറുതെ വിട്ടു. ഒഴിവാക്കാന്‍ വയ്യാത്ത കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ കേസ് മാറ്റിവെക്കാന്‍ പാടുള്ളുവെന്നാണ് നിയമഭേദഗതി വ്യക്തമാക്കുന്നത്. എന്നിട്ടും വിചാരണ പോലും നടക്കാതെ കേരളത്തില്‍ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നാണ് സ്ത്രീസംഘടനകള്‍ പറയുന്നത്.

Latest