Articles
തീരമണയുന്നത് കാല്‍ നൂറ്റാണ്ട് കര കാണാതെ അലഞ്ഞ സ്വപ്‌നം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാര്‍ഥ്യമാകുന്നു. എല്ലാ മലയാളികളോടുമൊപ്പം ഞാനും സന്തോഷിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാല്‍ വേട്ടയാടപ്പെടുമ്പോഴും ഈ സ്വപ്‌നപദ്ധതിയുടെ സാക്ഷാത്കാരത്തിനായുള്ള പ്രയത്‌നത്തിലായിരുന്നു ഞാന്‍. പദ്ധതി യാഥാര്‍ഥ്യമാക്കുവാന്‍ സഹായിച്ച സഹപ്രവര്‍ത്തകരോടും നേതൃത്വം നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും സര്‍വോപരി ഈശ്വരനോടും സഹസ്രകോടി നന്ദി.
ഇത് ഇച്ഛാശക്തിയുടെ വിജയമാണ്. സംസ്ഥാനത്ത് ഒരു വികസന പദ്ധതിയും നടപ്പാകില്ല എന്ന വര്‍ഷങ്ങളായുള്ള പ്രചാരണം ഇതോടെ അവസാനിക്കുകയാണ്. ചിട്ടയായ പ്രവര്‍ത്തനങ്ങളും പ്രഫഷനലായ സമീപനങ്ങളും സഹപ്രവര്‍ത്തകരുടെ അര്‍പ്പണബോധവും സംഘ ശക്തിയോടെയുള്ള പരിശ്രമങ്ങളുമാണ് വിഴിഞ്ഞം പദ്ധതിയെ കരക്കടുപ്പിച്ചത്. 2011 ജൂണില്‍ യു. ഡി. എഫ്. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി കടലാസില്‍ മാത്രമായിരുന്നു ഈ പദ്ധതിയാണ് ഇന്ന് യാഥാര്‍ത്ഥ്യത്തിലേയ്ക്ക് എത്തിയിരിക്കുന്നത്.
തുടക്കമിട്ടത് യു ഡി എഫ് സര്‍ക്കാര്‍
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കമിട്ടത് 1991 ല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ്. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം വി രാഘവന്‍ ആയിരുന്നു ഇതിന് ചുക്കാന്‍ പിടിച്ചത്. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, 1995 ല്‍ പദ്ധതിക്കായി കുമാര്‍ എനര്‍ജി കോര്‍പറേഷനുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുവന്ന ഇടതു മുന്നണി സര്‍ക്കാരിന് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. ശേഷം 2004 ല്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനുള്ള രൂപരേഖ തയ്യാറാക്കുകയും, 2005 ല്‍ പി പി പി മോഡലില്‍ ടെന്‍ഡര്‍ വിളിക്കുകയും ചെയ്തു. ടെന്‍ഡറില്‍ പങ്കെടുത്ത ചൈനീസ് പങ്കാളിത്തമുള്ള കണ്‍സോര്‍ഷ്യത്തിന് സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്രാനുമതി ലഭിച്ചില്ല.
തുടര്‍ന്ന് ഇതേ മോഡലില്‍ പദ്ധതി 2008 ല്‍ ടെന്‍ഡര്‍ ചെയ്യുകയും ലാന്‍കോ നേതൃത്വം നല്‍്കുന്ന കണ്‍സോര്‍ഷ്യത്തിന് ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെടാതെ പോയ മറ്റൊരു കമ്പനി ഉയര്‍ത്തിയ നിയമക്കുരുക്കുകളില്‍പ്പെട്ട് ധാരണാപത്രത്തിലോ അന്തിമ കരാറിലോ എത്തിപ്പെടാന്‍ കഴിഞ്ഞില്ല. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ മോഡലില്‍ സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലാണ് പദ്ധതിക്കാവശ്യമായുള്ള റോഡ്, ജലം, വൈദ്യുതി, റെയില്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍. എന്നാല്‍ ഇതിനായി അന്നത്തെ സര്‍ക്കാര്‍ യാതൊന്നും തന്നെ ചെയ്തതായി കാണുന്നില്ല.
ഈ അവസരത്തിലാണ് ഇടത് സര്‍ക്കാര്‍ ലോക ബേങ്കിന്റെ സ്വകാര്യ മേഖലാ വിഭാഗമായ ഇന്റര്‍ നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷ (ഐ എഫ് സി)ന്റെ സഹായത്തോടെ പദ്ധതിയുടെ രൂപരേഖ ലാന്‍ഡ് ലോര്‍ഡ് ആയി മാറ്റുന്നത്. പ്രസ്തുത മോഡല്‍ 2010 ഒക്‌ടോബര്‍ 18 ലെ ഉത്തരവ് മുഖേന സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. പ്രസ്തുത ഉത്തരവില്‍ തന്നെ സര്‍ക്കാര്‍ മുതല്‍ മുടക്ക് പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ അനിവാര്യമാണെന്ന് പദ്ധതിയുടെ ഉപദേശകര്‍ അഭിപ്രായപ്പെട്ടതായി കാണുന്നുണ്ട്. ഐ എഫ് സിയുടെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ പി പി പി ഘടകം ഉള്‍പ്പെട്ട ലാന്‍ഡ് ലോര്‍ഡ് മോഡല്‍ പദ്ധതി അംഗീകരിച്ചു.
ഈ ലാന്‍ഡ് ലോര്‍ഡ് മോഡല്‍ തിരഞ്ഞെടുത്ത അവസരത്തില്‍ സര്‍വകക്ഷി യോഗം നടത്തിയതായി തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങളുണ്ട്. എന്നാല്‍ അത് ശരിയല്ല. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. ഐ. എഫ്. സി. നടത്തിയ സ്ട്രാറ്റജിക് ഓപ്ഷന്‍ റിപ്പോര്‍ട്ടിന്റെ നിഗമനങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ലാന്‍ഡ് ലോര്‍ഡ് മോഡല്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയുള്ള മാതൃകയാണെന്നുള്ള പ്രചാരണം വെറും പുകമറ മാത്രമാണ്. കഴിഞ്ഞ സര്‍ക്കാര്‍ വിഭാവനം ചെയ്ത ലാന്‍ഡ് ലോര്‍ഡ് മാതൃകയില്‍ പദ്ധതിയുടെ 85% ത്തോളം വരുന്ന സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ബാഹ്യ-അടിസ്ഥാന സൗകര്യങ്ങള്‍, ഭൂമി എന്നിവയുടെ ചെലവ് സര്‍ക്കാരും സൂപ്പര്‍ സ്ട്രക്ചറിനും എക്യുപ്‌മെന്റിനുമുള്ള ചെലവ് തിരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ പങ്കാളിയും വഹിക്കും. ഈ മോഡലിലെ സര്‍ക്കാര്‍ ഉടമസ്ഥാവകാശം വെറും നാമമാത്രമാണ്. യാതൊരു വരുമാന വിഹിതവുമില്ലാതെ ഒരു പി പി പി. നിക്ഷേപകന് കുറഞ്ഞ മുതല്‍ മുടക്കില്‍ പദ്ധതിയുടെ മൊത്ത വരുമാനം നല്‍കുന്നതുമായിരുന്നു അന്നത്തെ ലാന്‍ഡ് ലോര്‍ഡ് മോഡല്‍. കൂടാതെ സിവില്‍ ഇന്‍ഫ്രാസ്ട്രക്ചറിനുള്ള ഇ.പി.സി. ടെന്‍ഡറില്‍ ഫസ്റ്റ് റൈറ്റ് ഓഫ് റെഫ്യൂസല്‍ സ്വകാര്യ കരാറുകാരന് ഉണ്ടായിരി്ക്കുന്നതാണ്. ഇത് സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസൃതമല്ലാത്തതും അനവധി വ്യവഹാരങ്ങള്‍ക്ക് ഹേതുവാകുന്നതുമാണ്. ഇങ്ങനെ വിളിച്ച ടെണ്ടറില്‍ പങ്കെടുത്ത കമ്പനിയായ വെല്‍സ്പണ്‍ 970 കോടി രൂപ മുതല്‍ മുടക്കുള്ള പി.പി.പി. ഘടകം നടപ്പിലാക്കാനായി 479.54 കോടി രൂപ ഗ്രാന്റായി ചോദിക്കുകയാണുണ്ടായത്.
പുതുക്കിയ പദ്ധതി രൂപരേഖ പ്രകാരം 18000 ടി.ഇ.യു. വരെ ശേഷിയുള്ള കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് വിഴിഞ്ഞം തുറമുഖത്ത് ചരക്കിറക്കുവാന്‍ സാധിക്കും. മുമ്പ് ഇത് 9000 ടി.ഇ.യു. ആയിരുന്നു. ബര്‍ത്തിന്റെ നീളം 650 ല്‍ നിന്നും 800 മീറ്ററാക്കി നവീകരിച്ചു. പദ്ധതിയുടെ ആകെ തുക 5552 കോടി രൂപയാണ്. ഇതില്‍ 4089 കോടി രൂപ പി.പി.പി. ഘടകവും, 1463 കോടി രൂപ സര്‍ക്കാര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന ഫണ്ടഡ് വര്‍ക്കിന്റെ തുകയുമാണ്. എല്ലാ മുന്‍ കരാറുകളിലെയും പോലെ പദ്ധതിക്കാവശ്യമായ ഭൂമി, ബാഹ്യ-അടിസ്ഥാന സൗകര്യ വികസനങ്ങളായ റെയില്‍, വെള്ളം, വൈദ്യുതി എന്നിവയുടെ ചുമതലയും ചെലവും സംസ്ഥാന സര്‍ക്കാരിനാണ്. ഇതിന് നിലവില്‍ കണക്കാക്കിയിട്ടുള്ളത് 1973 കോടി രൂപയാണ്.
പുതിയ കരാര്‍
ഈ കരാറിനെ ഇതിനു മുമ്പ് വിപണിയില്‍ പരീക്ഷിച്ച 2010 ലെ ടെന്‍ഡറിനോട് താരതമ്യം ചെയ്യാതെ 2007 ലെ ടെന്‍ഡറുമായി താരതമ്യം ചെയ്യുന്നത് ഉചിതമല്ല. 2007 ലെ സാമ്പത്തിക സാഹചര്യങ്ങളും ഇന്നത്തെ സാഹചര്യങ്ങളും തികച്ചും വ്യത്യസ്തമാണ്. 2007 ലെ ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ കൊളംബോ തുറമുഖത്തെ കണ്ടെയ്‌നര്‍ ശേഷി ഇത്ര കണ്ട് വികസിച്ചിരുന്നില്ല. എന്നാല്‍ 2010 ല്‍ സ്ഥിതി മാറി. ഇത് ഇടത് സര്‍ക്കാര്‍ തന്നെ ഐ.എഫ്.സി മുഖേന നടത്തിയ സ്ട്രാറ്റജിക് ഓപ്ഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ക്കനുസൃതമായാണ് ലാന്റ് ലോര്‍ഡ് മാതൃക 2010 ല്‍ ഇടതു സര്‍ക്കാര്‍ വിഭാവനം ചെയതത്. വസ്തുതകള്‍ ഇതായിരിക്കെ തെറ്റായ താരതമ്യങ്ങള്‍ നല്‍കി പൊതുസമൂഹത്തെ സന്ദേഹത്തിലാക്കാനുള്ള ഇടതുമുന്നണി ശ്രമം വിഫലമാകുകയേ ഉള്ളൂ. അവരുടെ തന്നെ 2010 ലെ കരാറുമായി ഒരു താരതമ്യം ചെയ്താല്‍ നിലവിലുള്ള കരാര്‍ വളരെയേറെ മെച്ചമാണെന്നതാണ് വസ്തുത. ഈ കരാറുകളും താരതമ്യവും വിഴിഞ്ഞം തുറമുഖ കമ്പനിയുടെ വെബ്‌സൈറ്റിലൂടെ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്.
കേന്ദ്ര ആസൂത്രണ കമ്മിഷന്‍ പ്രസിദ്ധീകരിച്ച പൊതുരേഖയായ മാതൃക കണ്‍സഷന്‍ കരാര്‍ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ കരാര്‍ തയ്യാറാക്കിയത്. ടെന്‍ഡര്‍ നടപടികള്‍ തികച്ചും സുതാര്യമായാണ് പൂര്‍ത്തിയാക്കിയത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നടപടികള്‍ സ്വീകരിച്ചത്. ആര്‍ക്കും അവസരം കിട്ടിയില്ലെന്ന് പരാതി പറയാന്‍ സാധിക്കില്ല. ഒട്ടേറ തവണ ടെന്‍ഡര്‍ സമയപരിധി നീക്കിക്കൊടുത്തിരുന്നു. അവസാന ഘട്ടത്തിലും താത്പര്യം പ്രകടിപ്പിച്ച മൂന്ന് കമ്പനികളുമായി മുഖ്യമന്ത്രിയും ഞാനും ചര്‍ച്ച നടത്തി. അദാനി മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഇത് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ വിശദീകരി്ക്കുകയും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ടെന്‍ഡര്‍ സംബന്ധമായ ഒരു വിവരവും പുറത്തു വിടാതെയില്ല. അദാനി പോര്‍ട്ട്‌സ് സമര്‍പ്പിച്ച ഒപ്പിട്ട ബിഡ് ലെറ്റര്‍ മാത്രമാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തത്. പ്രസ്തുത ബിഡ് ലെറ്ററില്‍ യാതൊരു വ്യവസ്ഥയും ഇല്ല. ഈ ലെറ്ററിന്റെ മാതൃക ആര്‍.എഫ്.പിയില്‍ ഉണ്ട്. ഈ മാതൃകയില്‍ നിന്ന് വിഭിന്നമായി നല്‍കുന്ന ടെന്‍ഡര്‍, ടെന്‍ഡര്‍ വ്യവസ്ഥ പ്രകാരം സ്വീകരിക്കുന്നതുമല്ല. അദാനി സമര്‍പ്പിച്ച ബിഡ് ലെറ്റര്‍ പ്രസിദ്ധപ്പെടുത്താമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ ഈ രേഖയും തുറമുഖ കമ്പനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വസ്തുതകള്‍ പൂര്‍ണ്ണമായും പുറത്തു വിട്ടിട്ടില്ല എന്ന പ്രചരണം തെറ്റിദ്ധാരണാജനകമാണ്. സര്‍ക്കാരിന് ഈ കാര്യത്തില്‍ ഒന്നും ഒളിച്ചു വെക്കാനില്ല.
വികസനക്കുതിപ്പേകുന്ന പദ്ധതി
ഏഷ്യയുടെ തന്നെó കവാടമാകുവാന്‍ പോകുന്നó തുറമുഖമാണ് വിഴിഞ്ഞം. കേരള സര്‍ക്കാരിന്റെ പരിശ്രമഫലമായി രാജ്യത്തിന്റെ തന്നെó വികസന രംഗത്തെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്നóവിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുകയാണ്. പദ്ധതിയ്ക്കുളള പാരിസ്ഥിതിക അനുമതി ലഭിച്ചു. ഭാവിയിലേക്കു കൂടി ഉപയുക്തമായ ഒരു മാസ്റ്റര്‍ പഌനാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം 18,000 ടി.ഇ.യു ശേഷിയുളള മദര്‍ വെസ്സല്‍സ് അടിപ്പിക്കുന്നതിനുളള സൗകര്യം പദ്ധതിയില്‍ð ലഭ്യമാകും. കൂടാതെ പദ്ധതിയോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനകരമാകുന്ന ഒരു ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും. ക്രൂയിസ് ടെര്‍മിനലും ഇതോടൊപ്പം വിഭാവനം ചെയ്തിട്ടുണ്ട്.
പുന:രധിവാസ പാക്കേജ് വിതരണം ചെയ്യാനും അവരര്‍ഹിക്കുന്ന അഞ്ച് സെന്റ് സ്ഥലത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും നല്‍കുവാനും കഴിഞ്ഞു. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച 3.3 എം. എല്‍. ഡി. ശേഷിയുളള ശുദ്ധജലവിതരണ പദ്ധതി ആരം‘ിച്ചത് വിഴിഞ്ഞത്തെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ല‘ിക്കുന്ന പ്രഥമ നേട്ടമാണിത്.
മൊത്തം 7525 കോടി രൂപയുടെ വിഴിഞ്ഞം പദ്ധതിയില്‍ 1973 കോടി രൂപ സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കും. പദ്ധതിക്കുളള ഭൂമി ഏറ്റെടുക്കല്‍, കുടിവെളള വിതരണം, റയില്‍, വൈദ്യുതി എന്നിവയ്ക്കുളളതാണ് ഈ തുക. 15 കിലോമീറ്റര്‍ റയില്‍പ്പാത നിര്‍മ്മാണത്തിന് തന്നെ 600 കോടി ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്ക്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ‘സാഗര്‍മാല പദ്ധതിയിലുള്‍പ്പെടുത്തി റയില്‍പ്പാത നിര്‍മ്മാണം നടപ്പിലാക്കാനാണ് സര്‍ക്കാരിന്റെ ഇനിയുളള ശ്രമം.
നാലു വര്‍ഷം മുമ്പ് ടെന്‍ഡര്‍ വിളിച്ചിരുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ 4297 കോടി രൂപ (2015 ലെ നിരക്കു പ്രകാരം) മുടക്കേണ്ടിയിരുന്ന സ്ഥാനത്താണ് പുതിയ മോഡലില്‍ 2280 കോടി രൂപ മുടക്കേണ്ടി വരുന്നത്. 30 വര്‍ഷത്തേയ്ക്ക് ഭൂമി സ്വകാര്യ കമ്പനിക്കു പാട്ടത്തിന് നല്‍കുന്നതായിരുന്നു പഴയ കരാര്‍. പുതിയ കരാര്‍ പ്രകാരം ലൈസന്‍സ് മാത്രമേ സ്വകാര്യ പങ്കാളിക്കു ല‘ിക്കുന്നുളളൂ. ‘ൂമിയുടെ അവകാശം സര്‍ക്കാരിനു തന്നെ. ഏത് നിമിഷവും ഈ അവകാശം തിരിച്ചെടുക്കാം. തുറമുഖ നടത്തിപ്പിന്റെ 15 ാം വാര്‍ഷികത്തിനു ശേഷം വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിനു ലഭിച്ചു തുടങ്ങും. ഈ വിഹിതം ഒരു ശതമാനത്തില്‍ തുടങ്ങി ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂടി 40% വരെ എത്തിച്ചേരുന്നതാണ്.
വിഴിഞ്ഞം പദ്ധതിക്കു വേണ്ടി മൊത്തം ഭൂമിയുടെ 90 ശതമാനവും ഏറ്റെടുത്തു കഴിഞ്ഞു. ശേഷിക്കുന്ന ഭൂമി വൈകാതെ ഏറ്റെടുക്കാന്‍ കഴിയും. പദ്ധതി ഉടന്‍ ആരംഭിക്കും. നാല് വര്‍ഷത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പദ്ധതി പ്രവര്‍ത്തിച്ച് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മത്സരിക്കേണ്ടി വരുന്നത് കൊളംബോ, സിംഗപ്പൂര്‍, ദുബായ് എന്നീ തുറമുഖങ്ങളുമായി മാത്രമാണ്. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ കപ്പല്‍ വരാന്‍ സാധിക്കുന്ന രീതിയില്‍ രൂപകല്പന ചെയ്തിട്ടുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രവര്‍ത്തനക്ഷമമാകുന്നതോടുകൂടി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന്റെ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും.
ഇനി 48 മാസങ്ങള്‍ മാത്രം
48 മാസങ്ങള്‍ക്കകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ആദ്യ ചരക്കു കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിടും. കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലം തര്‍ക്കങ്ങളുടെയും നടപടികളുടെയും നൂലാമാലകളില്‍ കുരുങ്ങിക്കിടന്ന കേരളത്തിന്റെ സ്വപ്‌ന പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാകുമ്പോള്‍ സംസ്ഥാനത്തിന് സാമ്പത്തിക നേട്ടം കൂടി ലഭിക്കുന്നുവെന്നതാണ് ഈ കരാറിലെ ഏറ്റവും വലിയ പ്രതേ്യകത. മന്ത്രിസഭ തീരുമാനത്തിനു ശേഷം അദാനി പോര്‍ട്‌സിന് പദ്ധതി നല്‍കാന്‍ സന്നദ്ധത അറിയിച്ച് സര്‍ക്കാര്‍ കത്ത് നല്‍കും. തുറമുഖ നിര്‍മാണത്തിനായി കരാറുകാരന്‍ പ്രതേ്യക കമ്പനി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരിക്കേണ്ടതാണ്. ഈ കമ്പനിയും സംസ്ഥാന സര്‍ക്കാരുമായി 30 ദിവസത്തിനുള്ളില്‍ കരാറില്‍ ഒപ്പിടും. പിന്നീട് കാലതാമസമില്ലാതെ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നാല് വര്‍ഷത്തിനുള്ളില്‍ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം എന്നാണ് വ്യവസ്ഥ.
പരമാവധി ഒന്നര മാസത്തിനകം ഈ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ തന്നെ ഏറെ വൈകിയാണ് നമ്മള്‍ കരാര്‍ ഉറപ്പിക്കുന്നത്. വമ്പന്‍ പദ്ധതികള്‍ക്ക് ടെണ്ടര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തിനകം ലെറ്റര്‍ ഓഫ് അവാര്‍ഡ് നല്കുക എന്നതാണ് അന്താരാഷ്ട്ര നിയമം. വിഴിഞ്ഞത്തിന്റെ ടെണ്ടര്‍ വ്യവസ്ഥയിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു പ്രകാരം മെയ് 24 ന് കരാര്‍ അംഗീകരിച്ച് സമ്മതപത്രം നല്‌കേണ്ടിയിരുന്നു. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ എതിര്‍പ്പു മൂലം സമയബന്ധിതമായി സമ്മതപത്രം നല്കുവാന്‍ കാലതാമസമുണ്ടായി. ബിഡിന്റെ കാലാവധി ആഗസ്റ്റ് 24 ന് അവസാനിക്കുമെന്നിരിക്കെ പരമാവധി സുതാര്യത ഉറപ്പാക്കിയാണ് സര്‍ക്കാര്‍ ടെണ്ടര്‍ ഉറപ്പിച്ചിരിക്കുന്നത്. പദ്ധതിയ്ക്ക് ടെണ്ടര്‍ ഉറപ്പിയ്ക്കാനുള്ള നാലാമത്തെ ശ്രമമായിരുന്നു ഇപ്പോഴത്തേത്. 2008 ല്‍ പൂര്‍ണ്ണമായും പി.പി.പി. മോഡലില്‍ തുറമുഖം നിര്‍മ്മിക്കുന്നതിനുള്ള ലെറ്റര്‍ ഓഫ് ഇന്റന്റ് നല്കിയ ലാന്‍കോ കണ്‍സോര്‍ഷ്യം ടെണ്ടറില്‍ നിന്ന് പിന്മാറിയ ചരിത്രവും നമ്മുടെ മുന്നില്‍ ഉണ്ടായിരുന്നതിനാല്‍ ജാഗ്രതയോടെയാണ് ഈ വിഷയത്തെ സര്‍ക്കാര്‍ സമീപിച്ചത്. നിയമ സെക്രട്ടറിയുടെയും സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പിന്റെയും ആസൂത്രണ കമ്മിഷന്റെയും ഉപദേശം തേടിയ ശേഷമാണ് അദാനി പോര്‍ട്ട് ആന്റ് സ്‌പെഷ്യല്‍ എക്കണോമിക് സോണിന്റെ ടെണ്ടര്‍ മന്ത്രിസഭ‘ അംഗീകരിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്താലും ‘ാവിയില്‍ ഇതിലും മികച്ച ടെണ്ടര്‍ ല‘ിയ്ക്കില്ലെന്നും ഇപ്പോള്‍ നടന്നില്ലെങ്കില്‍ ഒരിക്കലും വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാകില്ലെന്നുമായിരുന്നു എല്ലാവരുടെയും ഉപദേശം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഉറച്ച നടപടികളാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെ യാഥാര്‍ഥ്യമാക്കിയത്.