Connect with us

Kerala

പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമാക്കും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിനും, നിയന്ത്രണത്തിനുമായി മഴക്കാല ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി. രോഗപ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം സമയബന്ധിതമാക്കാനും ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. എച്ച്1 എന്‍1ന് ഉള്‍പ്പെടെ, മഴക്കാലരോഗങ്ങള്‍ക്കുള്ള മരുന്നുകളും ചികിത്സാസൗകര്യങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്. മഴക്കാല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഏകോപനത്തിന് ആയുഷ് സെക്രട്ടറി ഡോ. എം ബീനയെ ചുമതലപ്പെടുത്തി. അലോപ്പതി, ആയുര്‍വേദം, ഹോമിയോ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ 20ന് ജില്ലാതല അവലോകനയോഗം സംഘടിപ്പിക്കും. ഇതില്‍ ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍, ഉദ്യോഗസ്ഥപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലങ്ങളിലുള്ള അവലോകനയോഗങ്ങള്‍ 22നും, വാര്‍ഡുതല യോഗം 24 നടക്കും. വാര്‍ഡ് മെമ്പര്‍മാരുടെയും ആരോഗ്യവകുപ്പ് ഫീല്‍ഡ്തല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് ഇത് സംഘടിപ്പിക്കുക.
എച്ച്1 എന്‍1 നിയന്ത്രിക്കുന്ന തിന്റെ ഭാഗമായി ജില്ലാകലക്ടര്‍മാരുടെ നേതൃത്വത്തില്‍, സ്വകാര്യആശുപത്രികളിലെ മെഡിക്കല്‍ സൂപ്രണ്ടുമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരാഴ്ചയ്ക്കകം അവലോകനയോഗങ്ങള്‍ സംഘടിപ്പിക്കും. ഐ എം എ, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രീഷ്യന്‍സ്, ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷണേര്‍സ് അസോസിയേഷന്‍ എിവയുടെ പ്രതിനിധികളും ഇതില്‍ പങ്കെടുക്കും. കൊതുകു ജന്യരോഗങ്ങളെ അകറ്റുന്നതിന്, 21, 28, ജൂലൈ അഞ്ച് തീയതികളില്‍, ജനകീയപങ്കാളിത്തത്തോടെ ഡ്രൈഡേ ആചരിക്കും. ഞായറാഴ്ചകളില്‍ വീടുകളിലും വ്യാഴാഴ്ചകളില്‍ ഓഫീസുകളിലും വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും നടത്തിവരുന്ന ഡ്രൈഡേ ആചരണങ്ങള്‍ക്കു പുറമേയാണിത്.
എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസീസ് എപ്പിഡെമിക് കണ്‍ട്രോള്‍ സെന്ററുകള്‍ തുടങ്ങാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലാ-ബ്ലോക്ക്-പി എച്ച് സി തലങ്ങളിലുള്ള ദ്രുതകര്‍മ്മസംഘങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലാതല ഏകോപനത്തിനായി ആരോഗ്യവകുപ്പിലെ അഡിഷണല്‍ ഡയറക്ടര്‍മാരെയും ഡെപ്യൂട്ടി ഡയറക്ടര്‍മാരെയും വിവിധ ജില്ലകളുടെ ചുമതലയേല്‍പ്പിച്ചു. ഒഴിവ് വന്ന ഡോക്ടര്‍മാരുടെ തസ്തികകളിലേക്ക് നിയമനം നടത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പൊതുജനങ്ങള്‍ക്ക് ആരോഗ്യസംബന്ധമായ സംശയങ്ങള്‍, ദിശയുടെ 1056 എ ബി എസ് എന്‍ എല്‍ ടോള്‍ഫ്രീ നമ്പരില്‍ വിളിച്ചാല്‍, വിവിധ ചികിത്സാവിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുമായി സംസാരിച്ച് ദൂരീകരിക്കാവുന്നതാണ്.
യോഗത്തില്‍ ആയുഷ് സെക്രട്ടറി ഡോ. എം ബീന, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. എസ്. ജയശങ്കര്‍, ആയുര്‍വ്വേദ ഡയറക്ടര്‍ ഡോ. അനിതാജേക്കബ്, ഹോമിയോ ഡയറക്ടര്‍ ഡോ. കെ ജമുന, ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്ടര്‍മാരായ ഡോ. ബി ശ്രീലത, ഡോ. ആര്‍ രമേഷ്, ജോയിന്റ് ഡി എം ഇ ഡോ. ശ്രീകുമാരി, ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ശിവദാസ്, ഐ എസ് എം ജോയിന്റ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, എച്ച്1 എന്‍1 നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ജി.എം ഡോ. ദിലീപ്, ഡി എം ഒ ഡോ. നീതാവിജയന്‍, ഡി പി എം ഡോ. ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.