Connect with us

National

പാര്‍ലിമെന്റ് സംഘര്‍ഷ ഭൂമിയാക്കരുതെന്ന് രാഷ്ട്രപതി

Published

|

Last Updated

ന്യുഡല്‍ഹി: രാജ്യത്തെ നിയമ നിര്‍മാണ സഭയായ പാര്‍ലിമെന്റിനെ യുദ്ധക്കളമാക്കരുതെ്ന്നും മറിച്ച് സംവാദത്തിനുള്ള വേദിയാകണമെന്നും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.  സ്വാത്രന്ത്യ ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദത്തിലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം തെറ്റു തിരുത്തണം. സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്കും എത്തണം. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ളതാകണം സര്‍ക്കാര്‍ നയങ്ങളെന്നും അദ്ദേഹം പറഞ്ഞു. നിക്ഷിപ്ത താത്പര്യക്കാര്‍ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്നു. സഹിഷ്ണുതയോടെയും ക്ഷമയോടെയും നാനാത്വത്തിനായി നിലകൊള്ളണം. ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. ബംഗ്ലാദേശുമായുള്ള ഭൂമി തര്‍ക്കം പരിഹരിച്ചത് സന്തോഷകരമാണ്. തങ്ങളുടെ മണ്ണില്‍ നിന്ന് ഇന്ത്യക്കെതിരെ ശത്രുക്കള്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ അയല്‍ രാജ്യങ്ങള്‍ തയ്യാറാകണം. തീവ്രവാദത്തോട് ഒരു വിട്ടു വീഴ്ചയുമില്ല. ഭീകരര്‍ക്ക് മതമില്ല. അവര്‍ക്ക് അക്രമത്തിന്റെ ഭാഷ മാത്രമേ മനസ്സിലാകൂ. ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന് അയല്‍ രാജ്യങ്ങള്‍ ഉറപ്പു വരുത്തണം. രാജ്യത്ത് നുഴഞ്ഞു കയറാനുള്ള ശ്രമം ശക്തമായ മറുപടിയിലൂടെയായിരിക്കും ഇന്ത്യ നല്‍കുക.
രാജ്യത്തിന്റെ വളര്‍ച്ച പാവപ്പെട്ടവരുടെ ഉന്നമനത്തെയും ലക്ഷ്യമിട്ടായിരിക്കണം. സാമ്പത്തിക വികസന പരിപാടികള്‍ പട്ടിണി മാറ്റാനായിരിക്കണം. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളും കൂടി കണക്കിലെടുത്താണ് രാജ്യത്തിന്റെ വളര്‍ച്ച കണക്കാക്കേണ്ടത്. രാജ്യത്തിന്റെ പഴയ ആദര്‍ശ വാദങ്ങളെ മറക്കുന്നത് ഭാവിയെ ദോഷകരമായി ബാധിക്കും. സമാധാനം, സൗഹൃദം, സഹകരണം എന്നിവയാണ് ഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ബന്ധിപ്പിച്ചു നിര്‍ത്തുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് ആശങ്കയുണ്ട്.
നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയിലൂടെ ഞൊടിയിടയില്‍ ആശയവിനിമയം സാധ്യമാവുന്ന ഈ യുഗത്തില്‍, ദുഷ്ടലാക്കോടുകൂടി ചിന്തിക്കുന്ന ചിലരുടെ കുടില തന്ത്രങ്ങള്‍ നമ്മുടെ ജനങ്ങളുടെ ഐക്യത്തെ ബാധിക്കാതിരിക്കാനും നാം ജാഗരൂകരായിരിക്കണമെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

Latest