Connect with us

Kerala

മലപ്പുറത്ത് 24 പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍

Published

|

Last Updated

മലപ്പുറം: യു ഡി എഫിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഉറക്കൊഴിച്ച് ചര്‍ച്ച നടത്തിയിട്ടും ഫലം കണ്ടില്ല. ഇതോടെ മലപ്പുറം ജില്ലയിലെ ഇരുപത്തി അഞ്ച് ശതമാനം പഞ്ചായത്തുകളിലും മുസ്‌ലിം ലീഗ്-കോണ്‍ഗ്രസ് പോരാട്ടം ഉറപ്പായി. ജില്ലയിലെ ഇരുപത്തി നാല് പഞ്ചായത്തുകളിലും ഒരു നഗരസ”യിലും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലുമാണ് കോണ്‍ഗ്രസ് ലീഗ് പോരിന് അരങ്ങൊരുങ്ങുന്നത്. സീറ്റ് തര്‍ക്കമാണ് പ്രശ്‌നം ഇത്രത്തോളം സങ്കീര്‍ണമാക്കിയത്. നാമ നിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിനമായ ഇന്നലെ പ്രശ്‌നങ്ങളുളള പഞ്ചായത്തുകളിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഡി സി സി ഓഫീസില്‍ വിളിച്ചു വരുത്തി കോണ്‍ഗ്രസ് മന്ത്രിമാരുടെ നേതൃത്വത്തില്‍ അര്‍ധരാത്രി കഴിഞ്ഞും ചര്‍ച്ച നടത്തിയിരുന്നെങ്കിലും വഴങ്ങാന്‍ പല പ്രാദേശിക നേതൃത്വവും തയ്യാറായില്ല. പുതുതായി രൂപവത്കരിച്ച കൊണ്ടോട്ടി, പരപ്പനങ്ങാടി, കാളികാവ് ബ്ലോക്ക്, കണ്ണമംഗലം, പൊന്‍മുണ്ടം, പോരൂര്‍, ചോക്കാട്, കരുവാരക്കുണ്ട്, വാഴക്കാട്, ചേലേമ്പ്ര, ചെറിയ മുണ്ടം, തിരുനാവായ, മൂത്തേടം, അരീക്കോട്, ഊര്‍ങ്ങാട്ടിരി തുടങ്ങിയ പഞ്ചായത്തുകളിലുമാണ് രണ്ട് പാര്‍ട്ടികളും മത്സരിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടത്തിയ സമവായ ശ്രമങ്ങളോട് കോണ്‍ഗ്രസ് സഹകരിച്ചില്ലെന്നും ഇതാണ് ഇത്രയും സീറ്റുകളില്‍ ഇരു കൂട്ടരും തമ്മില്‍ മത്സരിക്കാന്‍ ഇടയായതെന്നുമാണ് മുസ്‌ലിംലീഗിന്റെ പരാതി. ഇവിടങ്ങളില്‍ കെ പി സി സി നിരീക്ഷകനെ അയക്കണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം.
മുസ്‌ലിം ലീഗ് പരമാവധി വിട്ടുവീഴ്ച ചെയ്തതായും ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത സ്ഥലങ്ങളില്‍ ലീഗിനെ പരാജയപ്പെടുത്താന്‍ പലയിടത്തും കോണ്‍ഗ്രസ് സി പി എമ്മുമായി സഖ്യമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.