Connect with us

Gulf

സൗദി എണ്ണ വില വര്‍ധിപ്പിച്ചേക്കും

Published

|

Last Updated

റിയാദ്: സൗദി അറേബ്യ എണ്ണവില വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ധന സബ്‌സിഡിക്കായി രാജ്യം ഒരു വര്‍ഷം 30000 കോടി റിയാല്‍ ചെലവഴിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ വില വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും എണ്ണമന്ത്രി എഞ്ചിനീയര്‍ അലി അല്‍ നുഅയ്മി പറഞ്ഞു. എന്നാല്‍ സൗദിയുടെ എണ്ണനയത്തില്‍ മാറ്റം വരുത്തില്ലെന്നും വിപണിയുടെ സ്വഭാവമനുസരിച്ച് വില നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലോകവിപണിയില്‍ എണ്ണവില ഇടിഞ്ഞത് ബജറ്റ് വരുമാനം വന്‍തോതില്‍ കുറയാനിടയാക്കി. ബജറ്റ് കമ്മി നികത്തുന്നതിന് കഴിഞ്ഞ ജൂലൈയില്‍ ബോണ്ടുകള്‍ പുറത്തിറക്കിയിരുന്നു. 2007 ന് ശേഷം ഇതാദ്യമായാണ് സൗദി ബോണ്ടുകള്‍ പുറത്തിറക്കുന്നത്. എണ്ണകയറ്റുമതി വരുമാനം പകുതിയായി കുറഞ്ഞു. ബജറ്റില്‍ 14,500 കോടി കമ്മി പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഇന്ധന വിലയ ഉയര്‍ത്തുന്ന കാര്യം പരിശോധിക്കുന്നത്.

എണ്ണവില കൂടുന്നത് ഭക്ഷ്യവസ്തുക്കളടക്കം അവശ്യസാധനങ്ങളുടെ വില കൂടുന്നതിന് ഇടയാക്കുമെന്നതിനാല്‍ എണ്ണവിലയില്‍ ഉണ്ടാവുന്ന വര്‍ധന മലയാളികളടക്കമുള്ള പ്രവാസികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. നിലവില്‍ ലോകത്ത് ഇന്ധനവില ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് സൗദി.

---- facebook comment plugin here -----