Connect with us

National

നികുതി വര്‍ധന: വര്‍ധിപ്പിച്ച ട്രെയിന്‍ നിരക്ക് ഇന്ന് മുതല്‍

Published

|

Last Updated

ന്യൂഡല്‍ഹി: വര്‍ധിപ്പിച്ച ട്രെയിന്‍ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 14 ശതമാനം സേവന നികുതിയും അര ശതമാനം സ്വച്ഛ് ഭാരത് സെസും ഉള്‍പ്പെടുത്തിയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് ഈടാക്കിത്തുടങ്ങുന്ന ടിക്കറ്റ് ചാര്‍ജുകള്‍ വര്‍ധിക്കുന്നതിനാല്‍ രാജ്യത്ത് ഇന്ന് മുതല്‍ ട്രെയിന്‍ യാത്രക്ക് ചിലവേറും.
14.5 ശതമാനം വര്‍ധനക്ക് പുറമെ എ സി ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് കോച്ചുകളിലെ യാത്രാ കൂലിയില്‍ 4.35 ശതമാനം വര്‍ധനവ് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം റെയില്‍വേ ബോര്‍ഡ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഈ വര്‍ധനയും ഇന്നുമുതല്‍ നിലവില്‍ വരും. കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതിക്ക് പണം കണ്ടെത്തുന്നതിനായാണ് വിവിധ മേഖലകളില്‍ നികുതി വര്‍ധനവ് പ്രഖ്യാപിച്ചത്. നവംബര്‍ ആറിനാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങിയത്.
കഴിഞ്ഞ ബജറ്റിലാണ് സര്‍വീസ് ടാക്‌സ് 12.36 ശതമാനത്തില്‍ നിന്ന് 14 ആയി ഉയര്‍ത്തിയത്. പുതിയ നികുതി നിര്‍ദേശങ്ങളിലൂടെ പ്രതിവര്‍ഷം ആയിരം കോടിയിലധികം രൂപ സമാഹരിക്കാനാണ് റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നത്.
സ്വച്ഛ് ഭാരത് സെസ് ഏര്‍പ്പെടുത്തുന്നത് മറ്റുമേഖലയിലെ നിരക്കിനെയും ബാധിക്കും. വിമാന ടിക്കറ്റ്, മൊബൈല്‍ ഫോണ്‍, ലോഡ്ജ്, ടൂറിസ്റ്റ് വാഹനങ്ങള്‍, ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി, കറന്‍സി വിനിമയം, ഭാഗ്യക്കുറി എന്നിവയുടെ നിരക്കിലും വര്‍ധന അനുഭവപ്പെടും.