Connect with us

National

ജെല്ലിക്കെട്ട് നിരോധം പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം: ഡി എം കെ

Published

|

Last Updated

ചെന്നൈ: ജെല്ലിക്കെട്ടിനുള്ള നിരോധം പിന്‍വലിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ഡി എം കെ നേതാവ് എം കെ സ്റ്റാലിന്റെ ആവശ്യം. ഇക്കാര്യം പരിഗണിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനുവരിയില്‍ നടക്കുന്ന പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ചാണ് തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് എന്ന കാളപ്പോര് സംഘടിപ്പിക്കുന്നത്. മൃഗാവകാശ സംരക്ഷകരുടെയും മറ്റും ഇടപെടലിനെ തുടര്‍ന്ന് ജെല്ലിക്കെട്ട് നിരോധിക്കുകയായിരുന്നു. പൊങ്കലിന് മുമ്പ് നിരോധം പിന്‍വലിച്ചില്ലെങ്കില്‍ താന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഡി എം കെ പ്രസിഡന്റ് കരുണാനിധിയുടെ അനുവാദം അതിന് ലഭിച്ചുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സ്റ്റാലിന്‍ വ്യക്തമാക്കി. കാളപ്പോര് തടസ്സമില്ലാതെ തുടരുന്നതിന് വേണ്ടി 2009ല്‍ അന്നത്തെ ഡി എം കെ മന്ത്രിസഭ നിയമനിര്‍മാണം നടത്തിയിരുന്നു. എന്നാല്‍, ജെല്ലിക്കെട്ട് അടക്കം കാളകളെ ഉള്‍പ്പെടുത്തിയുള്ള ഇത്തരം പ്രകടനങ്ങളെല്ലാം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി നിരോധിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍, പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ വന്‍ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. വരുന്ന ജനുവരിയില്‍ പൊങ്കലിനോടനുബന്ധിച്ച് ജെല്ലിക്കെട്ട് നടത്തുന്നതിന് സുപ്രീം കോടതി വിധിയില്‍ ഭേദഗതി കൊണ്ടുവരണമെന്നായിരുന്നു അവരുടെ ആവശ്യം. സിനിമാ നടി വിദ്യാ ബാലന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി എന്നിവര്‍ അടുത്തിടെ ജെല്ലിക്കെട്ടിനെതിരെ രംഗത്തുവന്നിരുന്നു.

---- facebook comment plugin here -----

Latest