Connect with us

Kerala

വിഎസിന്റെ സ്ഥാനാര്‍ഥിത്വം: സി പി എം നേതൃത്വം രണ്ടു തട്ടില്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സി പി എം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ രണ്ടു തട്ടില്‍. വിഎസ് മല്‍സരിക്കണമെന്ന് സി പി എം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. വി എസ്സും പിണറായിയും ഒരുമിച്ച് മത്സരിക്കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു മുമ്പായി വി എസ് അച്യുതാനന്ദനെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എ കെ ജി സെന്റില്‍ വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ വി എസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും പ്രചാരണത്തിനു നേതൃത്വം നല്‍കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍, വി എസ് തന്റെ നിലപാട് വ്യക്തമാക്കിയില്ല. മത്സരിക്കുന്നതില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കട്ടെ എന്നും അവര്‍ അഭിപ്രായം പറയട്ടെ എന്നുമായിരുന്നു വി എസ്സിന്റെ നിലപാട്. എന്നാല്‍, സംസ്ഥാന നേതൃത്വത്തിന്റെ കൂടെ അഭിപ്രായമാണ് താന്‍ പറയുന്നതെന്നായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍.
വി എസ് മത്സരിക്കാതെ പ്രചാരണത്തിന് നേതൃത്വം നല്‍കിയാല്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഒരുവിഭാഗം ആവശ്യമുന്നയിച്ചത്. വിഎസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്നു ചേരുന്ന വി എസ് കൂടി പങ്കെടുക്കുന്ന സംസ്ഥാനസമിതി യോഗം ഇതു ചര്‍ച്ച ചെയ്യും.
അതേസമയം, തുടര്‍ന്ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വി എസ് മത്സരിക്കുന്നതിനെ സംസ്ഥാന ഘടകം അനുകൂലിച്ചില്ല. നിര്‍ണായകമായ തിരഞ്ഞെടുപ്പായതിനാല്‍ വിഎസ്സിന്റെ സാന്നിധ്യം അനിവാര്യമാണെന്നും വി എസ് മത്സരിക്കേണ്ടതുണ്ടെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പ്രായാധിക്യം കാരണം വിഎസ് മത്സരിക്കേണ്ടെന്നും പ്രചാരണത്തെ മുന്നില്‍നിന്ന് നയിച്ചാല്‍ മതിയെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്.
പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനാണ് അദ്ദേഹവുമായി ബന്ധമുള്ള പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. വി എസ് കൂടി മത്സരരംഗത്ത് വന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്നോട്ടുവെക്കാതെ തിരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുമെന്ന അവസ്ഥയുണ്ടാകുമെന്ന ആശങ്കയും പാര്‍ട്ടിയുടെ മുന്നിലുണ്ട്. തിരഞ്ഞെടുപ്പില്‍ എല്‍ ഡിഎഫ് വിജയിച്ചാല്‍ സി പി എം സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കണം. സംസ്ഥാന കമ്മിറ്റിയില്‍ പിണറായി പക്ഷത്തിനാണ് ഭൂരിപക്ഷം. തിരഞ്ഞെടുപ്പില്‍ വി എസ് മല്‍സരിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി എസും അവകാശവാദമുന്നയിക്കും. പ്രചാരണത്തിന് നേതൃത്വം നല്‍കാനും മത്സരിക്കാനും പ്രായം തടസ്സമല്ലെങ്കില്‍ മുഖ്യമന്ത്രിയാവുന്നതിനും പ്രായം തടസ്സമല്ലെന്ന വാദമായിരിക്കും വി എസ് ഉന്നയിക്കുക. അങ്ങനെ വന്നാല്‍ സി പി എം കേന്ദ്രനേതൃത്വത്തിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ വി എസിനായിരിക്കും. ഇത് പിണറായിയുടെ സാധ്യതകള്‍ക്കും കരിനിഴല്‍ വീഴ്ത്തും. ഇത് തിരിച്ചറിഞ്ഞതാണ് വി എസ് മത്സരിക്കാതെ പ്രചാരണത്തിന് നേതൃത്വം നല്‍കിയാല്‍ മതിയെന്ന അഭിപ്രായം ഒരുവിഭാഗം ഉയര്‍ത്തുന്നത്.
വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം വൈകിയും തുടര്‍ന്നു. സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിളള എന്നിവരുടെ സാന്നിധ്യത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടന്നത്. സംസ്ഥാന നേതൃത്വത്തില്‍ സമവായമുണ്ടാക്കി വി എസ്സിനെ മത്സരത്തിനിറക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം.

---- facebook comment plugin here -----

Latest