Connect with us

Kerala

സി പി എമ്മിനു വേണ്ടി ചാവേറാകാനില്ല: ചെറിയാന്‍ ഫിലിപ്പ്

Published

|

Last Updated

തിരുവനന്തപുരം: ജയസാധ്യതയില്ലാത്ത ഏതെങ്കിലും സീറ്റില്‍ മത്സരിച്ച് സി പി എമ്മിന് വേണ്ടി ചാവേറാകാനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. രാഷ്ട്രീയ ദൗത്യമെന്ന നിലയിലാണ് ഇടതുസ്വതന്ത്രനായി മൂന്നുതവണ യു ഡി എഫ് കോട്ടകളില്‍ മത്സരിച്ച് തോറ്റത്. 15 വര്‍ഷക്കാലം സി പി എമ്മിന് വേണ്ടി സജീവപ്രവര്‍ത്തനം നടത്തിയ വ്യക്തിയെന്ന നിലയില്‍ ഇത്തവണ ജയിക്കുന്ന ഉറച്ച സീറ്റ് ലഭിക്കാന്‍ അര്‍ഹതയോ അവകാശമോ ഉണ്ടെന്നും തന്റെ ആത്മകഥയുടെ അവസാനഭാഗത്ത് ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
ഒരിക്കലെങ്കിലും ജയിക്കേണ്ടത് അഭിമാനപ്രശ്‌നമാണെന്നും അവസാന ഊഴത്തിനായാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ആത്മകഥയുടെ അവസാന അധ്യായത്തിലെ പ്രസക്തഭാഗങ്ങള്‍ അദ്ദേഹം ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. “കേരള ശബ്ദ”ത്തില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന 101 അധ്യായങ്ങളുള്ള “ഇടനാഴികളില്‍” എന്ന തന്റെ ആത്മകഥയിലെ രാഷ്ട്രീയജീവി എന്ന അവസാന അധ്യായത്തിലെ പ്രസക്തഭാഗങ്ങളാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 2001ല്‍ 10 വര്‍ഷം അഥവാ രണ്ട് ടേമില്‍ അധികം നിയമസഭാംഗമാവാന്‍ ആരെയും അനുവദിക്കരുതെന്ന ആവശ്യം കെ പി സി സി നിരസിച്ചപ്പോഴാണ് ദീര്‍ഘകാലം എം എല്‍ എ ആയി തുടരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. അത് കോണ്‍ഗ്രസിലെ അധികാരകുത്തകക്കെതിരായ പോരാട്ടമായിരുന്നു.
2001ല്‍ തിരുവനന്തപുരം വെസ്റ്റില്‍ സീറ്റ് കിട്ടാത്തതുകൊണ്ടും കിട്ടിയ നോര്‍ത്തില്‍ പരാജയഭീതിപൂണ്ടുമാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്ന് കരുതുന്നവരുണ്ട്. വെസ്റ്റില്‍ തന്റെ സീറ്റ് ഉറപ്പായിരുന്നതിനാല്‍ നോര്‍ത്തില്‍ കെ മോഹന്‍കുമാറിന്റെ പേര് കെ കരുണാകരനോട് നിര്‍ദേശിച്ചത് താനാണ്.
ഒരു ഇടതുപക്ഷ സഹയാത്രികനായത് മുതല്‍ ഒരു പാര്‍ട്ടി വക്താവിനെ പോലെയാണ് താന്‍ ബഹുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. സി പി എം ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റി. ഇടതുപക്ഷ പ്രചാരകനെന്ന നിലയില്‍ ആയിരക്കണക്കിന് യോഗങ്ങളില്‍ കേരളത്തിലുടനീളം പങ്കെടുത്തു. ഇടതുപക്ഷ രാഷ്ട്രീയം വ്യക്തമാക്കാനാണ് ടി വി പ്രഭാഷണങ്ങള്‍ നടത്തിയതും ലേഖനങ്ങളെഴുതിയതും.
2001ല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ജയിക്കുന്ന സീറ്റ് ആരോടും തേടിയില്ല. അഞ്ചുവര്‍ഷത്തിനു ശേഷം ജയിക്കുന്ന ഒരു സീറ്റെന്ന മിനിമം ആവശ്യമാണ് ഉന്നയിച്ചത്. 2006ല്‍ കല്ലൂപ്പാറയിലും 2011ല്‍ വട്ടിയൂര്‍ക്കാവിലും നോമിനേഷന്‍ കൊടുക്കുന്നതിനു മുമ്പുതന്നെ തോല്‍വി ഉറപ്പായിരുന്നു. കേരളത്തില്‍ സി പി എം ഏറ്റവും ദുര്‍ബലമായ മണ്ഡലങ്ങളായിരുന്നു ഇവയെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

---- facebook comment plugin here -----

Latest