Connect with us

Kasargod

സുന്നികളെ ചവിട്ടിത്താഴ്ത്തുന്നവരെ പ്രവര്‍ത്തകര്‍ കണ്ടറിയും: കാന്തപുരം

Published

|

Last Updated

പുത്തിഗെ (കാസര്‍കോട്): ആസന്നമായ പൊതു തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കാന്‍ എല്ലാവരും മുമ്പോട്ട് വരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തു. മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പത്താമത് ഉറൂസ് മുബാറകിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമ്മതിദാനം വിനിയോഗിക്കല്‍ രാജ്യത്തിന്റെ നന്മക്കു വേണ്ടിയാണ്. രാജ്യത്ത് ഭരണാധികാരികളും ഭരണീയരും ഉണ്ടാവേണ്ടത് പ്രകൃതിപരമായും ബുദ്ധിപരമായും അനിവാര്യമാണ്. വോട്ട് ചെയ്യാതിരിക്കുന്നത് പ്രബുദ്ധതയല്ല. ഒരാളോ ഒരു സമൂഹമോ വോട്ട് ബഹിഷ്‌കരിച്ചത് കൊണ്ട് ഇവിടെ ഒരു തിരഞ്ഞെടുപ്പും നടക്കാതിരിക്കില്ല. അതിലൂടെ പലരും തിരഞ്ഞെടുക്കപ്പെടുകയും ചെയ്യും. ഇന്ത്യാ രാജ്യത്ത് വോട്ട് ചെയ്യരുതെന്ന് ഒരിക്കല്‍ പ്രഖ്യാപിച്ച ജമാഅത്തെ ഇസ്‌ലാമി ഇന്ന് അത് തിരുത്തി ഈ ആശയത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. പക്ഷെ ഇവിടെ ഭൂരിഭാഗം വരുന്ന സുന്നികളെ ചവിട്ടിത്താഴ്ത്തുകയും എതിര്‍ക്കുകയും ചെയ്യുന്നവരെ തീര്‍ച്ചയായും പ്രവര്‍ത്തകര്‍ കണ്ടറിയുക തന്നെ ചെയ്യും.
സുന്നീ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്ങനെയാണ് സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതെന്ന് പ്രവര്‍ത്തകര്‍ക്കറിയാം. ഞങ്ങളുടെ നിലപാടുകള്‍ പറയാനോ പ്രചരിപ്പിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അത് സംഘടനാ ചാനലിലൂടെ പ്രവര്‍ത്തകര്‍ക്കെത്തിയിട്ടുണ്ട്. പൊതു ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കും വിധം പലതരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ആരും വഞ്ചിതരാകരുതെന്നും കാന്തപുരം പറഞ്ഞു.
ഇന്നത്തെ ഭീകരവാദികളെ പരിശോധിച്ചാല്‍ അവരുടെ അടിത്തറ ബിദഈ പ്രസ്ഥാനത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന് മനസ്സിലാക്കാം. ഇത്തരം മത നവീകരണ പ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുക്കുന്ന പണക്കാരും അഭ്യസ്തവിദ്യരും കാര്യത്തിന്റെ യഥാര്‍ഥ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാത്തപക്ഷം ഭാവി അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു.