Connect with us

Malappuram

കേരള മുസ്‌ലിം ജമാഅത്ത് സമസ്തയുടെ പോഷക സംഘടന: കാന്തപുരം

Published

|

Last Updated

കൊണ്ടോട്ടി: കേരള മുസ്‌ലിം ജമാഅത്ത് സമസ്തയുടെ പോഷക സംഘടനയും സുന്നത്ത് ജമാഅത്തിന്റെ വളര്‍ച്ചയും സംഘ കുടുംബത്തിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള വേദിയാണെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
സംഘടനയുടെ കീഴില്‍ കൊണ്ടോട്ടിയില്‍ “വിശുധ റമസാന്‍ വിശ്വാസിയുടെ വിളവെടുപ്പുകാലം” എന്ന പ്രമേയത്തില്‍ നടന്ന സംസ്ഥാന ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ജമാഅത്തിന് ഭൗതിക താത്പര്യങ്ങില്ല. സമസ്തയുടെ ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് സംഘടന നിര്‍വഹിക്കുന്നത്. എന്നാല്‍ അസത്യത്തിന്റെ വക്താക്കള്‍ സംഘടനയെ ഭയപ്പെടുകയാണ്. ആദ്യ കാലങ്ങളില്‍ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വഹാബിസവും മൗദൂദിസവും വേരുപിടിച്ചിരുന്നു. പണക്കാരായിരുന്നു ഈ പ്രസ്ഥാനങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ സുന്നികള്‍ സട കുടഞ്ഞെഴുന്നേറ്റതോടെ ഈ പ്രസ്ഥാനങ്ങളെല്ലാം ഇല്ലാതാവുകയായിരുന്നു. കൊച്ചു കുട്ടികളില്‍ വിശ്വാസവും സംസ്‌കാരവും പഠിപ്പിക്കാനാണ് മദ്‌റസകള്‍ക്ക് തുടക്കമിട്ടത്.
എന്നാല്‍ ഇന്ന് ചിലര്‍ മദ്‌റസകളില്‍ വെറുപ്പും വിദ്വേഷവും പരദൂഷണവുമാണ് പഠിപ്പിക്കുന്നത്. സംസ്‌കാര ശൂന്യരായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയാണിവര്‍. തിരഞ്ഞെടുപ്പു വിജയത്തില്‍ ആഹ്ലാദം അതിരുവിടരുത്. സംസ്‌കാരം പഠിപ്പിക്കാത്തതാണ് മതവിരുധ ചെയ്തികള്‍ നടത്തി ആഹ്ലാദ പ്രകടനം നടത്തുന്നതിന് കാരണമാകുന്നതെന്നും കാന്തപുരം പറഞ്ഞു. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. അബൂഹനീഫല്‍ ഫൈസി തെന്നല, എന്‍ അലി അബ്ദുല്ല, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മജീദ് അരിയല്ലൂര്‍ സംസാരിച്ചു. ഹബീബ് കോയ തങ്ങള്‍, ഇസ്സുദ്ദീന്‍ സഖാഫി, മുഹമ്മദലി ഹാജി (സ്റ്റാര്‍ ഓഫ് ഏഷ്യ) വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, പ്രൊഫ: ഇല്‍യാസ് കാട്ടി, പ്രൊഫ: യു സി മജീദ്, സൈഫുദ്ദീന്‍ ഹാജി, ജി അബൂബക്കര്‍, അബ്ദുഹാജി വേങ്ങര, സി കെ യു മൗലവി മോങ്ങം സംബസിച്ചു. മുഹമ്മദ് പറവൂര്‍ സ്വാഗതവും പി സുലൈമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.

Latest