Connect with us

Kerala

കേരളം വരള്‍ച്ചാ ബാധിതം

Published

|

Last Updated

തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കുടിവെള്ളക്ഷാമം, ജല ദൗര്‍ലഭ്യം, വൈദ്യുതി പ്രതിസന്ധി എന്നിവ ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം എല്‍ എ വി എസ് ശിവകുമാര്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിക്കിടെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് തീരുമാനം. ഇടവപ്പാതിയില്‍ 34ഉം തുലാവര്‍ഷത്തില്‍ 69ഉം ശതമാനത്തിന്റെ മഴക്കുറവാണ് ഉണ്ടായത്. വരള്‍ച്ച ഗുരുതരമായി തുടരുകയാണെങ്കില്‍ കൂടുതല്‍ സഹായം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് നിവേദനം നല്‍കുന്നതിന് ദുരിതാശ്വാസ കമ്മീഷണറെ ചുമലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ച് വിജ്ഞാപനം ചെയ്യാനും ദുരിതാശ്വാസ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഇറക്കാന്‍ ദുരന്ത നിവാരണ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 2017 ജനുവരി വരെയുള്ള ചെലവ് പരിഗണിച്ചായിരിക്കും കേന്ദ്ര സഹായം തേടുകയെന്നും മന്ത്രി വിശദീകരിച്ചു. വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലെ ധന, കൃഷി വകുപ്പുകള്‍ ചര്‍ച്ച ചെയ്ത് കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് സംസ്ഥാനതല ബേങ്കേഴ്‌സ് സമിതി യോഗം ചേര്‍ന്ന് നടപടിയെടുക്കണം. ജില്ലകളിലെ സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രിതല യോഗം റവന്യൂ മന്ത്രിയും കൃഷി മന്ത്രിയും വിളിച്ചു ചേര്‍ക്കും. ജില്ലാ കലക്ടര്‍മാരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയ വിനിമയം നടത്തും. ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്താന്‍ ചീഫ് സെക്രട്ടറി എല്ലാ ആഴ്ചയിലും വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. മണ്ഡലാടിസ്ഥാനത്തില്‍ യോഗം വിളിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും.
ജലത്തിന്റെ അനാവശ്യ ഉപയോഗം നിയന്ത്രിക്കുക, വെള്ളം ഉപയോഗിക്കുന്നതിന് മുന്‍ഗണനാ ക്രമം പാലിക്കുക, കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിക്കുക, ടാങ്കറില്‍ വെള്ളം എത്തിക്കുക തുടങ്ങി 26 നിര്‍ദേശങ്ങളും കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടര്‍ നേതൃത്വം നല്‍കുമെന്നും മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും കേന്ദ്രത്തെ സമീപിച്ച് സഹായം തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുടിവെള്ള വിതരണത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി മാത്യൂ ടി തോമസ് വ്യക്തമാക്കി. റോഡില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന് തടസ്സമില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

Latest