Connect with us

Gulf

റോഡപകടങ്ങളും മരണവും കുറക്കാന്‍ ഷാര്‍ജയില്‍ ബോധവത്കരണം

Published

|

Last Updated

ഷാര്‍ജ: എമിറേറ്റിലെ റോഡപകടങ്ങളും മരണവും കുറക്കാന്‍ ലക്ഷ്യമിട്ട് ഷാര്‍ജ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്‌മെന്റ് ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചു. യു എ ഇയിലെ ഏഷ്യന്‍ രാജ്യക്കാര്‍ക്കിടയിലാണ് പ്രധാനമായും ബോധവത്കരണം നടത്തുന്നത്. അപകടമുണ്ടാക്കുന്നതില്‍ ഏഷ്യക്കാരുടെ പങ്ക് കൂടുതലാണെന്ന പഠനമാണ് ഇത്തരമൊരു ബോധവത്കരണത്തിന് പ്രചോദനമെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.

അപകടമുണ്ടാക്കുന്നതിലും ഇരകളാകുന്നവരിലും പാക്കിസ്ഥാനികളാണ് മുന്നില്‍. ഇന്ത്യ, ബംഗ്ലാദേശ് രാജ്യക്കാരാണ് തൊട്ടുപിന്നിലുള്ളത്. ഫിലിപ്പൈന്‍സുകാര്‍ താരതമ്യേന കുറവാണ്. ഗതാഗത നിയമത്തെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതാണ് 85 ശതമാനവും അപകടങ്ങള്‍ക്ക് കാരണമെന്നാണ് ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഷ്യക്കാര്‍ക്ക് മാത്രമായി ബോധവത്കരണം സംഘടിപ്പിക്കാന്‍ പ്രചോദനമെന്നും ട്രാഫിക് ഡിപ്പാര്‍ട്‌മെന്റിലെ കേണല്‍ ഈസ അല്‍ സുവൈദി പറഞ്ഞു.
അമിത വേഗം, പെട്ടന്നുള്ള ട്രാക്ക് മാറ്റം, റെഡ് സിഗ്‌നല്‍ മറികടക്കല്‍, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, വാഹനങ്ങള്‍ മതിയായ അകലം പാലിക്കാതിരിക്കല്‍, സുരക്ഷ നോക്കാതെ പ്രധാന റോഡിലേക്കുള്ള പ്രവേശനം, എതിര്‍ദിശയിലേക്ക് വാഹനമോടിക്കല്‍ എന്നിവയാണ് അപകടമുണ്ടാക്കുന്ന പ്രധാന കാരണങ്ങള്‍.

അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് വര്‍ധിച്ചതുമൂലമാണ് 90 ശതമാനം വാഹനാപകടങ്ങളുണ്ടായത്. നിയമലംഘകര്‍ക്ക് 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. 30 ദിവസത്തേക്ക് വാഹനം പിടിച്ചിടും.
ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നത് മൂലമുണ്ടാകുന്ന അപകടത്തെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ മരിക്കുന്നതും പരുക്കേല്‍ക്കുന്നതുമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍ 800 ദിര്‍ഹം പിഴയും എട്ട് ബ്ലോക്ക് പോയിന്റുമാണ് ശിക്ഷ. 15 ദിവസത്തേക്ക് വാഹനം പിടിച്ചിടും.
പോലീസ് നടപടി ശക്തമാക്കിയതോടെ വാഹനമിടിച്ച് മരിക്കുന്ന അപകടം കുറഞ്ഞതായും വെളിപ്പെടുത്തി. അനുമതിയില്ലാത്ത സ്ഥലത്ത് റോഡിന് കുറുകെ കടന്നാല്‍ 200 ദിര്‍ഹം പിഴയുണ്ട്. എന്നാല്‍ സീബ്രാ ക്രോസില്‍ വാഹനം നിര്‍ത്തിക്കൊടുക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.

വാഹനമോടിക്കവെ മൊബൈല്‍ ഫോണ്‍ കൈയിലെടുത്താല്‍ 200 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ലഭിക്കും. ഇത്തരക്കാരെ പിടികൂടാനായി പ്രത്യേക ക്യാമറയും സ്ഥാപിച്ചതായി പോലീസ് വെളിപ്പെടുത്തി.
ചെറിയൊരു അശ്രദ്ധ വലിയൊരു അപകടത്തിലേക്ക് നയിക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ ഗതാഗത നിയമം പാലിച്ചും വേഗം കുറച്ചും വാഹനമോടിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. ഇതിലൂടെ സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവന്‍ കൂടി സുരക്ഷിതമാക്കാം.
കഴിഞ്ഞവര്‍ഷം ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ 32 പാക്കിസ്ഥാനികളാണ് മരിച്ചത്. 30 ഇന്ത്യക്കാരും 23 സ്വദേശികളും 13 ബംഗ്ലാദേശികളും മൂന്ന് ഫിലിപ്പിനോകളും അപകടത്തില്‍ മരിച്ചു.
ഗുരുതര പരുക്കേറ്റവരില്‍ 19 പേരുമായി സ്വദേശികളാണ് മുന്നില്‍. ഇന്ത്യ 14, പാക്കിസ്ഥാന്‍ 11, ബംഗ്ലേശ് നാല് എന്നിങ്ങനെയാണ് മറ്റുരാജ്യക്കാരുടെ കണക്കുകള്‍.
കാല്‍നടയാത്രക്കാരെ ഇടിച്ചുള്ള അപകടത്തില്‍ പാക്കിസ്ഥാനികളാണ് മുന്നില്‍. 45 അപകടമാണ് പാക്കിസ്ഥാനി ഡ്രൈവര്‍മാരുണ്ടാക്കിയത്. 33 അപകടവുമായി സ്വദേശികളാണ് രണ്ടാം സ്ഥാനത്ത്. 29 അപകടങ്ങളുമായി ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്തും ബംഗ്ലാദേശികള്‍ (9) നാലാം സ്ഥാനത്തുമുണ്ട്.

വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബോധവത്കരണത്തിന്റെ ഭാഗമായി ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തുവരുന്നു. ഭാവിയില്‍ മലയാളം ഉള്‍പെടെ ഇതര ഭാഷകളിലും ലഘുലേഖകള്‍ പുറത്തിറക്കും. സ്‌കൂളുകള്‍, സംഘടനാ ആസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലും ബോധവത്കരണ ക്ലാസുകള്‍ നടത്താന്‍ സന്നദ്ധമാണെന്നും പോലീസ് അറിയിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഉള്‍പെടെ ഇരുപതോളം സംഘടനാ ഭാരവാഹികളും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലാണ് ട്രാഫിക് പോലീസ് എമിറേറ്റിലെ അപകടം കുറക്കാനുള്ള നടപടികള്‍ വിശദീകരിച്ചത്.

 

---- facebook comment plugin here -----

Latest