Gulf
വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തി; ഹാജിമാര്‍ മിനയോട് വിട ചൊല്ലി


ഹജ്ജിന്റ അഞ്ചാം ദിവസമായ ദുൽഹിജ്ജ 12 ന് ഹാജിമാർ ജംറയിലെ കല്ലേറ് കർമ്മം നിർവ്വഹിക്കുന്നു
മിന/മക്ക | ഹജ്ജിന്റെ അഞ്ചാം ദിവസമായ ദുല്‍ഹിജ്ജ പന്ത്രണ്ടിന് ജംറയിലെ മൂന്നാം ദിനത്തിലെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കിയതേടെ വിശുദ്ധ ഹജ്ജ് കമര്‍ങ്ങള്‍ക്ക് പരിസമാപ്തി. ഹാജിമാര്‍ തമ്പുകളുടെ നഗരിയായ മിനയോട് വിടചൊല്ലി. മിനായില്‍ നിന്നും മക്കയിലെത്തിയ ഹാജിമാര്‍ വിടവാങ്ങല്‍ ത്വവാഫ് കര്‍മ്മം പൂര്‍ത്തിയാക്കിയാണ് പുണ്യഭൂമി വിട്ടത്. മടക്കയാത്ര ആരംഭിച്ചതോടെ മക്കയിലും പ്രവാചക നഗരിയായ മദീനയും തീര്‍ഥാടകരുടെ കനത്ത തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നത്.
കനത്ത ആരോഗ്യ- സുരക്ഷാ ചുമതലയിലായിരുന്നു ഈ വര്‍ഷത്തെ ഹജ്ജ്കൂ ര്‍മ്മങ്ങള്‍. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ ഏറ്റവും ഭംഗിയായി ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സഊദി അറേബ്യ.
ഈ വര്‍ഷവും വിദേശ രാജ്യങ്ങളില്‍ നിന്നും ഹാജിമാരെത്താത്ത വേദനയിലാണ് ഹജ്ജ് കര്‍മ്മം പൂര്‍ത്തിയായത്. കൊവിഡിന്റെ പശ്ചാതലത്തില്‍ 33,518 സ്വദേശികളും സഊദിയില്‍ കഴിയുന്ന നൂറ്റി അമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 25,000 വിദേശികളുമടക്കം 58,518 പേരാണ് ഈ വര്‍ഷം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

കഅബയിൽ വിദാഇന്റെ ത്വവാഫ് കർമ്മം നിർവ്വഹിക്കുന്ന ഹാജിമാർ
തമ്പുകളുടെ നഗരിയില്‍ നിന്നും ഹാജിമാരുടെ മടക്കം പൂര്‍ത്തിയായ തേടെ വ്യാഴാഴ്ച രാത്രി മുതല്‍ മിനാ താഴ്‌വാരം ശാന്തമായി. ഇനി 2022 ജൂലൈ മാസത്തില്‍ വീണ്ടും ഹജ്ജിനായി ഉണരും.